ശ്രീനഗര്‍: ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന ഇറാനിലെ ജനതയെ സഹായിക്കാന്‍ കൈകോര്‍ത്ത് ഇന്ത്യന്‍ ഭരണകൂടത്തിന് കീഴിലുള്ള കശ്മീരിലെ മുസ്ലിം ജനവിഭാഗം. യുദ്ധഭൂമിയില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണെങ്കിലും, ഇറാനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വര്‍ണ്ണം, പണം, വീട്ടുപകരണങ്ങള്‍, കന്നുകാലികള്‍ എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങളാണ് ഇവിടുത്തെ ജനങ്ങള്‍ ശേഖരിക്കുന്നത്.
കശ്മീരിലെ വിവിധയിടങ്ങളില്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യുവാക്കളായ സന്നദ്ധപ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് സഹായം ശേഖരിക്കുന്നത്.
തങ്ങളുടെ കയ്യിലുള്ള വളകളും കമ്മലുകളും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ സ്ത്രീകളാണ് വലിയ തോതില്‍ വിട്ടുനല്‍കുന്നത്. പല കുടുംബങ്ങളും വീടുകളിലെ പാരമ്പര്യ ചെമ്പ് പാത്രങ്ങളും കന്നുകാലികളെയും സംഭാവനയായി നല്‍കി. ചെറിയ കുട്ടികള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കകളുമായാണ് കളക്ഷന്‍ സെന്ററുകളില്‍ എത്തുന്നത്.
'എന്റെ ഹൃദയം ഇറാനൊപ്പമാണ്. എന്റെ കയ്യിലുള്ള ഏക ജോടി സ്വര്‍ണ്ണക്കമ്മലുകള്‍ ഞാന്‍ നല്‍കുന്നു. അവരെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്.'
ഷാസിയ ബതൂല്‍ എന്ന പെണ്‍കുട്ടി പറഞ്ഞു. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ ഡല്‍ഹിയിലെ ഇറാനിയന്‍ എംബസി ഈ മാസം ആദ്യം ആരംഭിച്ച ദുരിതാശ്വാസ അക്കൗണ്ടിലേക്കാണ് പണം അയക്കുന്നത്.
റമദാന്‍ മാസത്തിന് ശേഷമെത്തിയ ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് സംഭാവനകളില്‍ വലിയ വര്‍ദ്ധനവുണ്ടായത്. ആഘോഷങ്ങള്‍ കേവലം വിരുന്നുകളിലും കുടുംബ സംഗമങ്ങളിലും ഒതുക്കാതെ, ഒരു മഹത്തായ ലക്ഷ്യത്തിനായി മാറ്റിവെക്കുകയായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകനായ മഖ്സൂദ് അലി പറഞ്ഞു.
ഇറാനെ സഹായിക്കുന്നത് മാനുഷികവും മതപരവുമായ കടമയാണെന്ന് കശ്മീരികള്‍ പറയുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കശ്മീരിലെ ജനങ്ങളുടെ ഈ സ്‌നേഹത്തിനും ഐക്യദാര്‍ഢ്യത്തിനും ഇറാനിയന്‍ എംബസി നന്ദി രേഖപ്പെടുത്തി.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് മേല്‍ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ കശ്മീരിലെ വിവിധയിടങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇറാനുമായി ദീര്‍ഘകാല സാംസ്‌കാരിക-മത ബന്ധമുള്ള കശ്മീരിലെ ഷിയാ മുസ്ലിം വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ യുദ്ധത്തിനെതിരെ രംഗത്തുണ്ട്.
Related News