വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധം മുപ്പത്തിയേഴാം ദിവസവും അതീവ സങ്കീര്‍ണ്ണമായി തുടരുന്നതിനിടെ, ശത്രുപാളയത്തില്‍ അകപ്പെട്ടുപോയ രണ്ടാമത്തെ അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെയും യുഎസ് പ്രത്യേക സേന അതിസാഹസികമായി രക്ഷപ്പെടുത്തി. ഇറാന്‍ വെടിവെച്ചിട്ട എഫ്-15 ഇ) യുദ്ധവിമാനത്തിലെ പൈലറ്റിനെയാണ് 'സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ' ഓപ്പറേഷനിലൂടെ അമേരിക്കന്‍ സൈന്യം വീണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇതേ വിമാനത്തിലെ മറ്റൊരു ക്രൂ അംഗത്തെയും സൈന്യം രക്ഷപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യങ്ങളില്‍ ഒന്നാണിതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു. പൈലറ്റിന് നിസ്സാര പരിക്കുകള്‍ ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ സുരക്ഷിതനാണെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. 'നമ്മള്‍ അദ്ദേഹത്തെ വീണ്ടെടുത്തിരിക്കുന്നു! അമേരിക്കന്‍ സൈന്യം നടത്തിയ അതിസാഹസികമായ നീക്കത്തിലൂടെ നമ്മുടെ കേണലിനെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ശത്രുരാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് ഒരൊറ്റ അമേരിക്കന്‍ സൈനികന് പോലും ജീവഹാനി സംഭവിക്കാതെ രണ്ട് പൈലറ്റുമാരെ രക്ഷിക്കാന്‍ കഴിഞ്ഞത് ഇറാനു മേല്‍ നമുക്കുള്ള വ്യോമ മേധാവിത്വത്തിന്റെ തെളിവാണ്,' ട്രംപ് കുറിച്ചു.
രക്ഷാദൗത്യത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ആഗോള എണ്ണക്കടത്തിന്റെ പ്രധാന കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും അതിനായി നല്‍കിയ 10 ദിവസത്തെ സമയപരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിങ്കളാഴ്ചയ്ക്കകം ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ട് വന്‍തോതിലുള്ള ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെ 'ശിലായുഗത്തിലേക്ക്' മടക്കുമെന്ന ഭീഷണിയും അദ്ദേഹം ആവര്‍ത്തിച്ചു.
എന്നാല്‍ അമേരിക്കക്ക് ഇറാന്‍ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതേത്തുടര്‍ന്ന് അയാളെ ബോംബിട്ടു കൊല്ലാന്‍ അമേരിക്ക ശ്രമിക്കുന്നതായും ഇറാനിയന്‍ സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. പൈലറ്റ് ശത്രുപക്ഷത്തിന്റെ പിടിയിലാകുന്നത് ഒഴിവാക്കാനും വിവരങ്ങള്‍ ചോരുന്നത് തടയാനുമാണ് അമേരിക്ക ഈ ക്രൂരമായ നീക്കം നടത്തുന്നതെന്ന് തസ്നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ദിവസം മുന്‍പ് തകര്‍ക്കപ്പെട്ട എഫ്-15 ഇ വിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗത്തെ കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യം തീവ്രശ്രമം നടത്തിയിരുന്നു. എന്നാല്‍ രക്ഷാദൗത്യം പരാജയപ്പെടുമെന്ന് ഉറപ്പായതോടെ, പൈലറ്റ് ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷം നടത്തുകയാണെന്ന് സൈനിക വൃത്തങ്ങള്‍ ആരോപിച്ചു.
ശനിയാഴ്ച രാത്രി കൊഹ്ഗിലുയേ പ്രവിശ്യയിലെ ചില മേഖലകളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. പൈലറ്റ് ഈ പ്രദേശത്തുണ്ടെന്ന നിഗമനത്തിലാണ് സ്വന്തം സൈനികനെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതെന്ന് ഇറാന്‍ അവകാശപ്പെട്ടു.
പൈലറ്റുമാരുടെ കാര്യത്തില്‍ അമേരിക്ക പുറത്തുവിടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സത്യമല്ലെന്ന് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നാമത്തെ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന വാദത്തില്‍ പോലും ദുരൂഹതയുണ്ടെന്ന് ഇറാന്‍ ആരോപിക്കുന്നു.
'തങ്ങളുടെ രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്താനാകാതെ അമേരിക്ക പരിഭ്രാന്തിയിലാണ്. അയാള്‍ ശത്രുക്കളുടെ കയ്യില്‍ അകപ്പെടാതിരിക്കാന്‍ സ്വന്തം സൈനികനെ വധിക്കാനാണ് അവര്‍ ഇപ്പോള്‍ നോക്കുന്നത്. തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റുമാരുടെ കഥ അമേരിക്കയ്ക്ക് വന്‍ നാണക്കേടായി മാറും,' സൈനിക സ്രോതസ്സുകള്‍ വ്യക്തമാക്കി.
നിലവില്‍ പൈലറ്റ് ഇറാന്റെ കസ്റ്റഡിയിലാണോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സൈന്യം തയ്യാറായിട്ടില്ല. പൈലറ്റുമാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടെ ഇറാന്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് യുദ്ധമുഖത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
Related News