ദുബായ്/കുവൈറ്റ് സിറ്റി: ഇറാന്‍-അമേരിക്ക യുദ്ധം ഗള്‍ഫ് മേഖലയാകെ പടരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബഹ്റൈന്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി. അമേരിക്കന്‍-ഇസ്രായേല്‍ നീക്കങ്ങള്‍ക്ക് മറുപടിയായാണ് തങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം നടത്തുന്നതെന്ന് ടെഹ്റാന്‍ വ്യക്തമാക്കി.
ബഹ്റൈനിലെ ഒരു തന്ത്രപ്രധാന കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി. സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിന് പിന്നില്‍ ഇറാന്റെ നേരിട്ടുള്ള ഇടപെടലാണെന്ന് അധികൃതര്‍ ആരോപിച്ചു.
കുവൈറ്റിലെ രണ്ട് പവര്‍ സബ്സ്റ്റേഷനുകള്‍ക്കും ഒരു സമുദ്രജല ശുദ്ധീകരണ ശാലയ്ക്കും നേരെ ഇറാനിയന്‍ ഡ്രോണുകള്‍ ആക്രമണം നടത്തി. ഇതേത്തുടര്‍ന്ന് രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി ഉല്‍പ്പാദന യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. കുവൈറ്റ് സിറ്റിയിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ്.
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈല്‍-ഡ്രോണ്‍ ഭീഷണികളെ തങ്ങളുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
കുവൈറ്റ് സൈന്യവും സമാനമായ രീതിയില്‍ പ്രതിരോധം തുടരുകയാണ്. ആകാശത്തുവെച്ച് മിസൈലുകള്‍ തകര്‍ക്കുന്നതിന്റെ ശബ്ദമാണ് കേള്‍ക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സൈന്യം അറിയിച്ചു. ഇതുവരെ ഈ ആക്രമണങ്ങളില്‍ എവിടെയും ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ചു. സൈറണുകള്‍ മുഴങ്ങുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയങ്ങള്‍ അറിയിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനു മേല്‍ വ്യോമാധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ-ജല സ്രോതസ്സുകളെ ലക്ഷ്യമിട്ടാണ് ഇറാന്‍ തിരിച്ചടിക്കുന്നത്.
Related News