ഗാര്‍ഡ് ഓഫ് ഓണര്‍ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: ഔദ്യോഗിക സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിക്കു പൊലീസ് നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശന്‍. ഗെസ്റ്റ് ഹൗസിനു മുന്നിലും മറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ നിരന്നുനിന്ന് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന ചടങ്ങാണിത്. ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമ്പോള്‍ ആചാരപരമായ ചടങ്ങുകള്‍ക്കു സേനാംഗങ്ങളെ നിയോഗിക്കേണ്ടതില്ലെന്ന് പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖറെ മുഖ്യമന്ത്രി നേരിട്ടറിയിക്കുകയായിരുന്നു. തന്റെ വാഹനവ്യൂഹത്തില്‍ എസ്‌കോര്‍ട്ടും പൈലറ്റും മാത്രം മതിയെന്നു മുഖ്യമന്ത്രിയായ ഉടന്‍ സതീശന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയിരുന്നു.
അണ്ണാമലൈ ബി.ജെ.പി പാര്‍ട്ടി വിട്ടു; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം
ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ച അണ്ണാമലൈ, ഉടന്‍ തന്നെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തോടും സ്വത്വത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഒരു രാഷ്ട്രീയമാണ് ബിജെപിയില്‍ നിന്ന് താന്‍ ആഗ്രഹിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു. 'തമിഴ്‌നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ് ജെ.പി. നഡ്ഡയുമായി സംസാരിച്ച് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി എന്നാലാവും വിധം പരിശ്രമിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ അണ്ണാമലൈ, ബിജെപി ദേശീയ നേതാക്കളായ നിതിന്‍ നബീന്‍, അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ തന്നെ അണ്ണാമലൈ തന്റെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും, പാര്‍ട്ടി നേതൃത്വം അദ്ദേഹത്തോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് വകവെക്കാതെ അഞ്ചു പേജുള്ള വിശദമായ രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചു.
അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ നേതൃത്വം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ രാജി അപേക്ഷ സ്വീകരിച്ചതായി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള അണ്ണാമലൈയുടെ പാര്‍ട്ടി വിടല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കര്‍ണാടക മന്ത്രിസഭയില്‍ തുടക്കത്തിലേ 'കല്ലുകടി'; വകുപ്പ് തര്‍ക്കത്തിനൊടുവില്‍ മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി രാജിവച്ചു
ബെംഗളൂരു: അധികാരമേറ്റെടുത്ത് രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണാടകയിലെ ഡി.കെ. ശിവകുമാര്‍ മന്ത്രിസഭയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി. വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള അതൃപ്തിയെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. തനിക്ക് ലഭിച്ച ജലസേചന വകുപ്പില്‍ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, വാഗ്ദാനം ചെയ്ത നഗര വികസന വകുപ്പ് നല്‍കാത്തതിലുള്ള അമര്‍ഷം പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് തന്നെ വന്ന് നേരില്‍ കണ്ട് ബെംഗളൂരു നഗര വികസന വകുപ്പ് നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നതാണെന്ന് രാമലിംഗ റെഡ്ഡി വെളിപ്പെടുത്തി. 'ഞാനായിട്ട് ഒരു വകുപ്പും ആവശ്യപ്പെട്ടിരുന്നില്ല. അദ്ദേഹം വാഗ്ദാനം ചെയ്തത് വിശ്വസിച്ചാണ് ഞാന്‍ സമ്മതിച്ചത്. എന്നാല്‍ ഇപ്പോള്‍ വാക്ക് ലംഘിച്ചത് അംഗീകരിക്കാനാവില്ല,' അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കൃഷ്ണ ബൈര ഗൗഡയ്ക്കാണ് ഈ വകുപ്പ് നല്‍കിയിരിക്കുന്നത്.
ഇനി നഗര വികസന വകുപ്പ് തന്നാലും മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെങ്കിലും, ഒരു സാധാരണ എം.എല്‍.എ ആയും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബുധനാഴ്ചയാണ് ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ്ഗോപി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ്ഗോപി. പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി. തന്നെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയെയും അമിത്ഷ അടക്കമുള്ള നേതാക്കളെയും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് തീരുമാനം എന്നാണ് വിവരം. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. 2024 തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പി എംപിയാണ് അദ്ദേഹം.
വെളിച്ചത്തിനാണെങ്കില്‍ നിലവിളക്ക് കൊളുത്താം; ആചാരമെങ്കില്‍ ഉപേക്ഷിക്കണം -സമസ്ത
കോഴിക്കോട്: വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധിയെന്ന നിലയില്‍ നിലവിളക്ക് കൊളുത്താമെന്നും അതല്ല, അതൊരു ആചാരമെന്ന നിലയിലാണെങ്കില്‍ ഉപേക്ഷിക്കണമെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ. ഇസ്‌ലാമില്‍ അടിസ്ഥാനമില്ലാത്തതും ഇതര മതസ്ഥര്‍ അവരുടെ ആചാരമായി നിര്‍വഹിച്ചുവരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്‌ലിംകള്‍ വര്‍ജിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ യോഗം ആഹ്വാനംചെയ്തു.
സ്വകാര്യചടങ്ങില്‍ ഫാത്തിമ തഹ്‌ലിയ എം.എല്‍.എ നിലവിളക്ക് കൊളുത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് വിഷയം മുശാവറയില്‍ ചര്‍ച്ചയായത്. ഇസ്‌ലാംവിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും യോഗം വ്യക്തമാക്കി. മതവേദികളിലും സമൂഹമാധ്യമങ്ങളിലും വിഷയം വലിയ ചര്‍ച്ചയായിരുന്നു.