l o a d i n g

സാംസ്കാരികം

റമദാന്‍ മാസത്തെ ഭക്ഷണം - ചില ഭാഷാചിന്തകള്‍

ഡോ. പ്രമോദ് ഇരുമ്പുഴി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

ഇന്നലെ പുലര്‍ച്ചെ 4:30-ന് എനിക്കൊരാള്‍ 'Good Morning' അയച്ചു. അപ്പോള്‍ത്തന്നെ ഞാനതിന് മറുപടി കൊടുത്തു. അപ്പോള്‍ മൂപ്പര്‍ പറയുകയാണ്: 'ഞങ്ങള്‍ റമദാന്‍ നോമ്പിന്റെ ഭാഗമായി അത്താഴം കഴിക്കാന്‍ നേരത്തെ എണീറ്റതാ.. മാഷെന്താ ഇത്ര നേരത്തെ എണീറ്റത്?'. 'നേരത്തെ എണീല്‍ക്കുന്നത് കുറേക്കാലമായി എന്റെ ശീലമാണ്' എന്ന് ഞാന്‍ മറുപടി പറഞ്ഞ് ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം അവസാനിപ്പിച്ചു. കുറേക്കാലമായി എന്റെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരു വാക്ക് മൂപ്പര്‍ ഉപയോഗിച്ചതിനെപ്പറ്റിയായി പിന്നെ എന്റെ ചിന്ത.

റമദാന്‍ മാസത്തില്‍ പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണത്തിന് കൊല്ലം, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ 'ഇടയത്താഴം' എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അത്താഴത്തിന് ഇടയ്ക്ക് കഴിക്കുന്നത് എന്ന അര്‍ത്ഥത്തിലായിരിക്കണം ഇടയത്താഴം എന്ന വാക്ക് രൂപംകൊണ്ടത്. കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളില്‍ പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണത്തിന് 'പെല്‍ച്ച' എന്ന് പറയുന്നവരുണ്ട്. എന്നാല്‍ മലപ്പുറത്ത് 'അത്താഴം' എന്ന് മാത്രമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. അത്താഴം എന്ന വാക്കിന് രാത്രി കഴിക്കുന്ന ഭക്ഷണം എന്നാണ് പൊതുവായ അര്‍ത്ഥം. അങ്ങനെയെങ്കില്‍ റമദാന്‍ മാസത്തില്‍ പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണത്തിന് പുതിയൊരു വാക്ക് രൂപംകൊണ്ടിരുന്നെങ്കില്‍ എത്ര നന്നായേനെ! മലയാളഭാഷയ്ക്ക് മുസ്ലിം സമൂഹത്തിന്റെ വക പുതിയൊരു വാക്ക് ലഭിച്ചേനെ.

മുസ്ലിം സമൂഹവും ക്രിസ്ത്യന്‍ സമൂഹവും മലയാളഭാഷയ്ക്ക് ചില വാക്കുകള്‍ മുമ്പ് തന്നെ സംഭാവന ചെയ്തിട്ടുണ്ടല്ലോ? മുസ്ലിം സമൂഹം വിശേഷദിനമായി വിചാരിക്കുന്ന ഈദ്, ബക്രീദ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ എന്നിവ എത്ര നല്ല വാക്കുകളാണ്! പെരിയ/പെരു (മഹത്തരമായ/വലിയ) + നാള്‍ (ദിവസം) എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്ന് 'പെരുന്നാള്‍' എന്ന മനോഹരമായ തനി ദ്രാവിഡ പദം സംഭാവന ചെയ്യാന്‍ മുസ്ലിങ്ങള്‍ക്കായി. പള്ളിപ്പെരുന്നാള്‍, ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങിയ വാക്കുകള്‍ ക്രിസ്ത്യാനികളും ഉപയോഗിക്കാറുണ്ട്.

ദിവസവും അഞ്ചുനേരം പ്രാര്‍ത്ഥിക്കുന്നതിന് 'നിസ്‌കാരം' എന്നാണ് വിളിപ്പേര്. പേര്‍ഷ്യന്‍ ഭാഷയിലെ 'നമസ്' (Namaz) എന്ന വാക്കില്‍നിന്നും സംസ്‌കൃതത്തിലെ 'നമസ്‌കാരം' എന്ന വാക്കില്‍നിന്നുമായിരിക്കാം നിസ്‌കാരം എന്ന പദത്തിന്റെ നിഷ്പത്തി. ഹിന്ദിക്കാര്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന നമസ് എന്ന വാക്ക് അതുപോലെ തന്നെയാണ് പിന്തുടര്‍ന്നത്. സംസ്‌കൃതത്തിലെ നമസ്‌കാരവുമായും നമസ്, നിസ്‌കാരം എന്നീ വാക്കുകള്‍ക്ക് സാദൃശ്യം തോന്നാം.

റമദാന്‍ നോമ്പുതുറയില്‍ ഒഴിവാക്കാന്‍ കഴിയാത്ത വിഭവമാണ് പത്തിരി. പത്തിരി എന്ന വാക്ക് രൂപംകൊണ്ടത് അത് പരത്തുന്നതിനിടയില്‍ പത്തുതവണ തിരിക്കുന്നതുകൊണ്ടാണ് എന്ന് ചിലര്‍ പറയാറുണ്ട്. ഇത് തെറ്റായ ഒരു വ്യാഖ്യാനമാണ്. യഥാര്‍ത്ഥത്തില്‍ പത്തിരിയിലും പത്തലിലും കാണുന്ന 'പത്ത്' എന്നത് ബാത്ത്, ഭക്ത്, ഭാത്ത് തുടങ്ങിയവയില്‍ നിന്നും രൂപപ്പെട്ടു വന്നതാണ്. കന്നഡയില്‍ ബാത്ത് (ഭക്ത്) എന്നാല്‍ അരി ഉപയോഗിച്ചുകൊണ്ടുള്ള ഒരുതരം ഭക്ഷണവിഭവമാണ്. ഹിന്ദി, മറാഠി, ബംഗാളി, ആസ്സാമീസ്, നേപ്പാളി എന്നീ ഭാഷകളില്‍ പാകം ചെയ്ത ചോറിന് ഭാത്ത് (ബാത്ത്) എന്ന് പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ സംസ്‌കൃതത്തിലെ 'ഭക്തി' (ചോറ്)ല്‍ നിന്നുമാണ് ഹിന്ദിയിലേക്കും മറാഠിയിലേക്കും കന്നഡയിലേക്കും ഭാത്ത്, ഭക്ത്, ബാത്ത് എന്നിവയെത്തിയത്. ഇതേ 'ബാത്ത്' തന്നെയാണ് പത്തിരിയിലെയും പത്തലിലെയും 'പത്തും'.

പാല്‍പ്പായസം, കഠിനപായസം എന്നീ വാക്കുകളില്‍ പായസമുണ്ടെങ്കിലും രൂപത്തില്‍ ഏറെ വ്യത്യാസമാണ്. പാല്‍പ്പായസം ദ്രാവകരൂപത്തിലായതിനാല്‍ കുടിക്കുകയാണ് ചെയ്യുക. എന്നാല്‍ കഠിനപായസം ദ്രാവകരൂപത്തിലല്ലാത്തതിനാല്‍ ചോറുപോലെ കഴിക്കുകയാണ് ചെയ്യുന്നത്. പാലും മധുരവും ചേര്‍ത്ത് റമദാന്‍ മാസത്തില്‍ തയ്യാറാക്കുന്നതാണ് തരിക്കഞ്ഞി. മുസ്ലിങ്ങളിലെ മരണത്തോടനുബന്ധിച്ച് അരിപ്പൊടി ചൂടുവെള്ളം ചേര്‍ത്ത് വാട്ടി വളരെ ചെറിയ ഉരുളകളാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് അതില്‍ ശര്‍ക്കരപ്പാനി, തേങ്ങ ചിരകിയത്, ഗരം മസാല എന്നിവ ചേര്‍ത്ത് ഉപയോഗിക്കുന്നതിനെ 'കുലാവി' എന്നാണ് മലപ്പുറത്ത് വിളിക്കാറുള്ളത്. ചിലര്‍ 'കറി' എന്നും പറയാറുണ്ട്. മുമ്പ് പറഞ്ഞ തരിക്കഞ്ഞിക്കും കുലാവിക്കും (കറി) പായസവുമായി ഏറെ സാമ്യമുണ്ടെങ്കിലും അവയെ കഞ്ഞിയായും കറിയായും മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ഈ വിഭവങ്ങളെ ഇതുപയോഗിക്കുന്നവര്‍ തന്നെ കഞ്ഞിയെന്നും കറിയെന്നും വിളിച്ചതിനാലായിരിക്കണം മുഖ്യധാരയില്‍ പറയുന്ന 'പായസ'മാകാതെ പോയത്.

ചായയ്ക്ക് പലഹാരമായി തേങ്ങാപ്പീരയും പഞ്ചസാരയും ഉള്‍ച്ചേര്‍ത്ത ബന്നിന് കൊല്ലം ജില്ലയില്‍ 'ദില്‍കുഷ്' എന്ന മനോഹര പദമാണ് ഉപയോഗിക്കുന്നതെങ്കില്‍ മലപ്പുറം വാമൊഴിയില്‍ അത് 'തേങ്ങാബന്നാ'ണ്. ഗരം മസാല മലപ്പുറത്തുകാര്‍ക്ക് **'ചോറ്റുമരുന്നാ'**ണ്. ഏത്തയ്ക്ക കൊണ്ടുണ്ടാക്കുന്ന ചിപ്‌സ് ഇവിടെ **'കായ വറുത്തതും' 'വായക്കാപ്പൊരി'**യുമാണ്. ഇങ്ങനെ തനിമലയാള പദപ്രയോഗങ്ങള്‍ മലപ്പുറം വാമൊഴിയുടെ സവിശേഷതയാണെന്ന് പറയാം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026