ദുബായ്/വാഷിംഗ്ടണ്‍: ഗള്‍ഫ് മേഖലയെ വീണ്ടും യുദ്ധക്കളമാക്കി ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു. അമേരിക്കയുടെ അഞ്ചാം നാവികപ്പടയുടെ (US Fifth Fleet) ആസ്ഥാനം ഉള്‍പ്പെടെയുള്ള താവളങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടത്. അതേസമയം, സഖ്യരാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും തങ്ങള്‍ തകര്‍ത്തതായും ശക്തമായ തിരിച്ചടി നല്‍കിയതായും വാഷിംഗ്ടണ്‍ അറിയിച്ചു. ബുധനാഴ്ചയായിരുന്നു മേഖലയെ നടുക്കിയ സൈനിക നീക്കങ്ങള്‍.
ക്വിഷ്ം ദ്വീപിന് തെക്കുള്ള തങ്ങളുടെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് യു.എസ് അഞ്ചാം നാവികപ്പടയുടെ ആസ്ഥാനം, വ്യോമതാവളം, ഹെലികോപ്റ്ററുകള്‍ എന്നിവയ്ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC) വ്യക്തമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അക്രമണത്തില്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് (ടെര്‍മിനല്‍-1) വന്‍ നാശനഷ്ടമുണ്ടായതായി കുവൈറ്റ് സൈനിക ആസ്ഥാനം അറിയിച്ചു. ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേതുടര്‍ന്ന് കുവൈറ്റ് വ്യോമഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയും വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. കുവൈറ്റിന്റെ വ്യോമപ്രതിരോധ സംവിധാനം പല മിസൈലുകളും തകര്‍ത്തതായും അധികൃതര്‍ അറിയിച്ചു. അയല്‍രാജ്യമായ ബഹ്റൈനിലും അടിയന്തര മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാനിയന്‍ ടാങ്കറിന്റെ എഞ്ചിന്‍ റൂം തകര്‍ത്ത യു.എസ് നടപടിക്ക് മറുപടിയായി 'പനയ' എന്ന കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ യു.എസ് മിലിട്ടറി തള്ളി. കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യം കാണാതെ തകര്‍ത്തതായും, ഇതിന് തിരിച്ചടിയായി ഇറാന്റെ തന്ത്രപ്രധാനമായ ക്വിഷ്ം ദ്വീപിന് നേരെ തങ്ങള്‍ ശക്തമായ ആക്രമണം നടത്തിയതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ക്വിഷ്ം ദ്വീപിന് സമീപം വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ മാധ്യമങ്ങളും സമ്മതിക്കുന്നുണ്ട്.
അമേരിക്കയും ഇസ്രായേലുമായി നടന്നു വന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ സംഘര്‍ഷം. എന്നാല്‍ ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. 'ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇറാനോട് എനിക്ക് പറയാനുള്ളത് ഇതാണ്, കരാറിലെത്താന്‍ സമയമായിരിക്കുന്നു,' ട്രംപ് പറഞ്ഞു. ആണവ വിഷയങ്ങളില്‍ ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഉപരോധങ്ങള്‍ നീക്കുന്ന കാര്യം പരിഗണിക്കൂ എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച് നാലാം മാസത്തിലേക്ക് കടക്കുന്ന ഇറാന്‍-യു.എസ് യുദ്ധത്തില്‍ ഇതിനകം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ആഗോള ഊര്‍ജ്ജ വിപണിയെ ഈ യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടവും രൂക്ഷമായി തുടരുകയാണ്. ലെബനനില്‍ ഇതിനകം 12 ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി. ഇറാഖിലെ ഉം ഖസര്‍ തുറമുഖത്ത് കിടന്ന അന്താരാഷ്ട്ര ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി. യുദ്ധം കാരണം ആഗോള വിതരണ ശൃംഖല തകരാറിലായതോടെ ഗാസ, ലെബനന്‍, കോംഗോ, സൊമാലിയ തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് യുണിസെഫ് ആശങ്ക പ്രകടിപ്പിച്ചു.