ബെയ്‌റൂട്ട്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന് പിന്നാലെയും ലബനനില്‍ സംഘര്‍ഷം രൂക്ഷം. കരാര്‍ പ്രകാരം എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ലബനനില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടി ശക്തമാക്കി. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുമായി ബന്ധമുള്ള 80 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഡസന്‍ കണക്കിന് പ്രവര്‍ത്തകരെ വധിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലബനനില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി അവിടത്തെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ചയാണ് അമേരിക്കയും ഇറാനും കരാറില്‍ ഒപ്പുവെച്ചത്. ലബനന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുമെന്നും എല്ലാ മുന്നണികളിലും വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നും കരാറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലബനനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹിസ്ബുള്ളയുമായുള്ള പോരാട്ടം ഇറാനുമായുള്ള യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇസ്രയേല്‍ നിലപാടെടുത്തു.
ലബനനിലെ നബാതിയ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ബോംബാക്രമണം യുദ്ധത്തിലെ ഏറ്റവും തീവ്രമായ ആക്രമണങ്ങളിലൊന്നാണെന്ന് ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 18 മരണം കൂടാതെ 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഇതിനു മറുപടിയായി, തങ്ങളുടെ നേരെ തുടരുന്ന അധിനിവേശത്തിന് അന്ത്യമുണ്ടാകുന്നത് വരെ ആക്രമണം തുടരുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിന്റെ മൂന്ന് ടാങ്കുകള്‍ തകര്‍ത്തതായും അവര്‍ അവകാശപ്പെട്ടു.
അമേരിക്ക-ഇസ്രയേല്‍ ബന്ധത്തില്‍ വിള്ളല്‍
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമേല്‍ കടുത്ത ആഭ്യന്തര സമ്മര്‍ദ്ദമാണുള്ളത്. ആക്രമണം തുടരണമെന്ന ഇസ്രയേലിന്റെ തീവ്രവലതുപക്ഷ മന്ത്രിമാരുടെ നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധത്തെ ഉലയ്ക്കുകയാണ്. ലബനനിലെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങളെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു. നാല് സൈനികരുടെ മരണത്തിന് പിന്നാലെ, 'മുഴുവന്‍ ലബനനും കത്തിയെരിയണം' എന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പ്രസ്താവിച്ചു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇസ്രയേലിന്റെ സുരക്ഷ വിലപേശലുകള്‍ക്ക് അതീതമാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേല്‍ കരാറിനെ മാനിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോ ആവശ്യപ്പെട്ടു. കരാര്‍ പ്രകാരം 60 ദിവസത്തിനുള്ളില്‍ അന്തിമ ഒത്തുതീര്‍പ്പില്‍ എത്തേണ്ടതുണ്ട്. എന്നാല്‍, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള യാത്ര റദ്ദാക്കിയതോടെ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ വൈകി. ലബനനിലെ ശത്രുത അവസാനിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് ഇറാന്‍ നിലപാടെടുത്തതായാണ് വിവരം.
ഇസ്രയേല്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജെ.ഡി. വാന്‍സ്, ഒറ്റപ്പെട്ട രാജ്യമായി മാറുന്ന ഇസ്രയേല്‍ തങ്ങളുടെ ഏക സഖ്യരാജ്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. ബെന്‍-ഗ്വിര്‍, ബെസാലേല്‍ സ്‌മോട്രിച്ച് തുടങ്ങിയ മന്ത്രിമാര്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമെന്നും, ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന് എല്ലാ സുരക്ഷാ പ്രശ്‌നങ്ങളും ആയുധം കൊണ്ട് പരിഹരിക്കാനാവില്ലെന്നും വാന്‍സ് തുറന്നടിച്ചു.
ഇസ്രയേല്‍-അമേരിക്ക ബന്ധം വഷളായതായും, ട്രംപ് പലതവണ നെതന്യാഹുവിനോട് ദേഷ്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഇരുവശത്തും വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടുന്ന വെടിനിര്‍ത്തല്‍ കരാര്‍ എങ്ങനെ നടപ്പാക്കുമെന്നതാണ് പ്രധാന വെല്ലുവിളി.
Related News