ജിദ്ദ- ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ത്ഥാടകരുടെ ആദ്യസംഘം സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനങ്ങളിലെ തീര്‍ത്ഥാടകരുടെ യാത്രാ നടപടികള്‍ പാസ്പോര്‍ട്ട് വിഭാഗം (ജവാസത്ത്) വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തെ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലുള്ള എല്ലാ കവാടങ്ങളും വഴി ദൈവത്തിന്റെ അതിഥികളുടെ മടക്കയാത്ര സുഗമമാക്കാന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് സ്ഥിരീകരിച്ചു. നിര്‍ദ്ദിഷ്ട യാത്രാസമയങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികൃതര്‍ തീര്‍ത്ഥാടകരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് ജംറകളിലും കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി വിടവാങ്ങല്‍ ത്വവാഫും (ത്വവാഫുല്‍ വദാഅ്) നിര്‍വ്വഹിച്ച് മക്കയോട് ഹാജിമാര്‍ വിടപറഞ്ഞിരുന്നു. ബാക്കിയുള്ള തീര്‍ത്ഥാടകര്‍ തശ്രീഖിന്റെ മൂന്നാം ദിനമായ ശനിയാഴ്ച കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷമാണ് വിടവാങ്ങല്‍ ത്വവാഫിനായി വിശുദ്ധ ഹറമിലേക്ക് നീങ്ങിയത്. ഹൃദയങ്ങളില്‍ ആത്മീയനിര്‍വൃതിയും നാഥനോടുള്ള പ്രാര്‍ത്ഥനകളും നിറച്ചാണ് ഓരോ ദൈവദാസനും ഈ പുണ്യഭൂമിയുടെ അതിരുകള്‍ പിന്നിടുന്നത്.
വിശുദ്ധ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദ വിമാനത്താവളം വഴി മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക്, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപഹാരമായി വിശുദ്ധ ഖുര്‍ആന്‍ പ്രതികളും അതിന്റെ വിവര്‍ത്തനങ്ങളും വിതരണം ചെയ്യുന്ന പുണ്യകര്‍മ്മത്തിന് ഇസ്ലാമിക കാര്യ മന്ത്രാലയം തുടക്കം കുറിച്ചു. മദീനയിലെ കിംഗ് ഫഹദ് കോംപ്ലക്‌സ് പ്രിന്റ് ചെയ്ത, ലോകത്തിലെ എണ്‍പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 19 ലക്ഷം ഖുര്‍ആന്‍ പ്രതികളാണ് ഈ വര്‍ഷം വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്.
ദൈവത്തിന്റെ അതിഥികളെ ആദരിക്കുന്നതിനും അല്ലാഹുവിന്റെ തിരുഗ്രന്ഥത്തിന്റെ സന്ദേശം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന മഹത്തായ പദ്ധതികളുടെ ഭാഗമായാണ് ഈ ഉപഹാരം നല്‍കുന്നത്. വരും ദിവസങ്ങളിലും രാജ്യത്തെ വിവിധ വ്യോമ, കര, നാവിക അതിര്‍ത്തികളില്‍ ഖുര്‍ആന്‍ വിതരണം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.