ജോര്‍ജിയ/കൊച്ചി: അമേരിക്കയില്‍ പ്രവാസി മലയാളി സമൂഹത്തെ കടുത്ത സങ്കടത്തിലാഴ്ത്തി വിവാഹദിനത്തില്‍ വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍ വരനും പ്രമുഖ വിമാനക്കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റുമായ മലയാളി യുവാവും ഹെലികോപ്റ്റര്‍ പൈലറ്റും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വധു ആശുപത്രിയിലില്‍ ചികിത്സയിലാണ്.
മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ് (കെ.ടി ജോര്‍ജ്) - ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജി (26) ആണ് മരിച്ചത്. എടത്വ തലവടി ചുടുക്കാട്ടില്‍ ജെസ്വിന്‍ വില്ലയില്‍ സാം ഉമ്മന്‍ - ഷീല സാം ദമ്പതികളുടെ മകള്‍ ജെസ്നി സാം (25) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. രണ്ടു കുടുംബങ്ങളും വര്‍ഷങ്ങളായി യു.എസിലാണ് താമസം. ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്ന പൈലറ്റും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഒരു പതിറ്റാണ്ട് മുന്‍പ് ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചില്‍ വെച്ചുണ്ടായ പരിചയമാണ് ഡേവിന്റെയും ജെസ്നിയുടെയും പ്രണയത്തിലേക്കും ഒടുവില്‍ വിവാഹത്തിലേക്കും നയിച്ചത്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ ഫസ്റ്റ് ഓഫീസറായ ഡേവിനും നഴ്‌സായ ജെസ്നിക്കും വിവാഹ സമ്മാനമായി കമ്പനി നല്‍കിയതായിരുന്നു ഹെലികോപ്റ്റര്‍ യാത്ര. ജോര്‍ജിയ ഡോസണ്‍വില്ലെയിലെ 'ദി റെവറി' വെഡ്ഡിംഗ് വേദിയില്‍ വെച്ച് 29-ന് വൈകിട്ട് 4:30-നായിരുന്നു ഇവരുടെ വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന നാനൂറോളം അതിഥികള്‍ പങ്കെടുത്ത ഗംഭീരമായ ചടങ്ങായിരുന്നു ഇത്.
വിവാഹത്തിന് ശേഷം രാത്രി 9:30-ഓടെയാണ് ഇവര്‍ അറ്റ്‌ലാന്റ ഡൗണ്‍ടൗണിലെ ഹോട്ടലിലേക്ക് മടങ്ങാനായി അഞ്ചു സീറ്റുകളുള്ള 'റോബിന്‍സണ്‍ ആര്‍ 66' ഹെലികോപ്റ്ററില്‍ കയറിയത്. എന്നാല്‍ രാത്രി 10:30-ഓടെ (ഇന്ത്യന്‍ സമയം 30-ന് രാവിലെ 8) ഡോസണ്‍വില്ലയിലെ വിജനമായ മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് കോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.
വാണിജ്യ വിമാനങ്ങളിലെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു മരിച്ച ഡേവ് ഫിജി. രാത്രിയില്‍ കനത്ത മഞ്ഞും മഴയും കാരണം കാഴ്ചപരിധി തീരെ കുറവായതിനാല്‍ യാത്ര വേണ്ടെന്ന് ഡേവ് ഹെലികോപ്റ്റര്‍ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നതായി ഡേവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, കൂടുതല്‍ ഉയര്‍ന്ന ആകാശ പരിധിയിലൂടെ പറക്കാമെന്ന് പൈലറ്റ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ യാത്ര തിരിച്ചത്. യാത്ര തുടങ്ങി മിനിറ്റുകള്‍ക്കകം നിയന്ത്രണം വിട്ട കോപ്റ്റര്‍ മരങ്ങളില്‍ ഇടിച്ച് തകരുകയായിരുന്നു.
അപകടമുണ്ടായ സ്ഥലം കനത്ത വനമേഖലയും മലമ്പ്രദേശവും ആയതിനാല്‍ തകര്‍ന്ന ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ സമയം വേണ്ടി വന്നു. കടുത്ത വേദനയോടും മാനസികാഘാതത്തോടും കൂടി ആറ് മണിക്കൂറോളമാണ് ജെസ്നിക്ക് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കേണ്ടിവന്നത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും ഡേവും പൈലറ്റും മരണപ്പെട്ടിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ താന്‍ അവശിഷ്ടങ്ങള്‍ക്കിടയിലാണെന്നും ഭര്‍ത്താവ് ഡേവ് തന്റെ നെഞ്ചിലേക്ക് വീണുകിടക്കുകയാണെന്നുമാണ് ജെസ്നി പിന്നീട് കുടുംബത്തോട് പറഞ്ഞത്. ശരീരമാകെ രക്തം പടര്‍ന്ന് ശരീരം പൂര്‍ണ്ണമായും തണുത്തുറഞ്ഞിരുന്നു. താനൊരു നഴ്‌സായതിനാല്‍ ഡേവിനെ തൊട്ടുനോക്കിയപ്പോള്‍ തന്നെ മരണം സംഭവിച്ചതായി ജെസ്നിക്ക് മനസ്സിലായിരുന്നു.
തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടി.പി.എം സഭാഹാളില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് മാറ്റിവെച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടില്‍ വിവരമറിയുന്നത്.
നിലവില്‍ മെട്രോ അറ്റ്ലാന്റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജെസ്നിയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടെങ്കിലും എല്ലുകള്‍ക്ക് പൊട്ടലുകളൊന്നുമില്ലെന്ന് കുടുംബം വ്യക്തമാക്കി. എന്നാല്‍ വലിയ മാനസികാഘാതത്തിലാണ് ജെസ്നി. അപകടത്തെക്കുറിച്ച് യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.