ദോഹ: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കാണാതായ 18 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 54 പേര്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് വ്യവസായ മേഖലയില്‍ സ്‌ഫോടനം നടന്നത്. 'സാങ്കേതിക തകരാറാണ്' സ്‌ഫോടനത്തിന് കാരണമെന്ന് അധികൃതര്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാന്‍ ആക്രമണത്തില്‍ തകരാറിലായ റാസ് ലഫാന്‍ വ്യവസായ നഗരത്തിലെ ബര്‍സാന്‍ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തില്‍ പ്രവര്‍ത്തനം പുനരംഭിക്കുന്നതിനിടെയാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായതെന്ന് ഖത്തര്‍ എനര്‍ജി സ്ഥിരീകരിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ വരെ തീജ്വാലകളും പുകയും ദൃശ്യമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) ഹബ്ബുകളിലൊന്നാണ് റാസ് ലഫാന്‍.
യുഎസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് നേരത്തെ തന്നെ ഈ മേഖലയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് മാര്‍ച്ച് 2 മുതല്‍ ഖത്തറിലെ എല്‍എന്‍ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 18-ന് നടന്ന ആക്രമണങ്ങളില്‍ എല്‍എന്‍ജി കയറ്റുമതി ശേഷി 17 ശതമാനത്തോളം കുറഞ്ഞതായും, കേടുപാടുകള്‍ തീര്‍ക്കാന്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ വേണ്ടിവരുമെന്നും ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം കയറ്റുമതി മുടങ്ങിയതിനെത്തുടര്‍ന്നാണ് ഖത്തര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്. നിലവില്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, കയറ്റുമതി പുനരാരംഭിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ സ്‌ഫോടനം ഉണ്ടായത്. ഇത് ആഗോള ഊര്‍ജ്ജ വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. സ്‌ഫോടനത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല.
Related News