അബുദാബി: ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ പിരിക്കാനോ ഫീസുകള്‍ ഈടാക്കാനോ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യംവ്യക്തമാക്കിയത്.
'ഇതൊരു അന്താരാഷ്ട്ര ജലപാതയാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഇത്തരമൊരു ജലപാതയില്‍ ടോളോ ഫീസോ ഈടാക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ല,' അബുദാബിയില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ റൂബിയോ പറഞ്ഞു. ഈ വിഷയത്തില്‍ മേഖലയിലെ എല്ലാ രാജ്യങ്ങളും തങ്ങളോട് യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാര്‍ ഒപ്പുവെച്ചതിന് ശേഷം ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ജൂണ്‍ 17-നാണ് യുഎസ്-ഇറാന്‍ പ്രസിഡന്റുമാര്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും വേണ്ടിയുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
അതേസമയം, യുഎസും ഇറാനും തമ്മില്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഹോര്‍മുസ് കടലിടുക്ക് യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് ഇറാന്‍ മുഖ്യ ചര്‍ച്ചാപ്രതിനിധി മുഹമ്മദ് ബാഗര്‍ ഘാലിബഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാനുമായുള്ള കരാര്‍, ഹോര്‍മുസ് കടലിടുക്കിലെ സ്വതന്ത്ര സഞ്ചാരം, മേഖലയിലെ സമാധാനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് റൂബിയോയുടെ ഗള്‍ഫ് പര്യടനം. ഇതിന്റെ ഭാഗമായി കുവൈറ്റും, തുടര്‍ന്ന് വ്യാഴാഴ്ച ബഹ്റൈനില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
അതിനിടെ, മേഖലയില്‍ നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ജിയും ഘാലിബഫും ഒമാനിലെത്തി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ അന്തിമ പരിഹാരം ഉണ്ടാകുമെന്ന് ഒമാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ബോംബാക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ യുദ്ധം ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ ബാധിച്ചിരുന്നു.
Related News