ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന രണ്ടാംഘട്ട പത്മ പുരസ്‌കാര വിതരണച്ചടങ്ങില്‍ മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സുപ്രിംകോടതി മുന്‍ ജഡ്ജി കെ.ടി. തോമസ് പത്മവിഭൂഷണ്‍ പുരസ്‌കാരവും ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവില്‍ നിന്നാണ് പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ 65 പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.
തന്റെ പുരസ്‌കാര നേട്ടത്തിന്റെ അഭിമാന നിമിഷങ്ങള്‍ പങ്കിടാന്‍ മമ്മൂട്ടി കുടുംബസമേതമാണ് ഡല്‍ഹിയിലെത്തിയത്. ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം അതീവ സന്തോഷത്തോടെയാണ് മമ്മൂട്ടി പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. പുരസ്‌കാര വിതരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മമ്മൂട്ടിയും കുടുംബവും സന്ദര്‍ശിച്ചു. ഈ കൂടിക്കാഴ്ചയുടെ ചിത്രം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രധാനമന്ത്രി, ദുല്‍ഖര്‍ സല്‍മാന്റെ കരം ഗ്രഹിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടു.
വിവിധ മേഖലകളിലെ സംഭാവനകളെ മാനിച്ച് 113 പേരെയാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഇതില്‍ ശ്രദ്ധേയരായ മലയാളികളുമുണ്ട്: ഡോ. എ.ഇ മുത്തുനായകം: ഐഎസ്ആര്‍ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനും ഇന്ത്യയിലെ റോക്കറ്റ് പ്രൊപ്പല്‍ഷന്‍ രംഗത്തെ മുഖ്യശില്‍പിയും. കലാമണ്ഡലം വിമല മേനോന്‍: മോഹിനിയാട്ടം നര്‍ത്തകിയും തിരുവനന്തപുരം കേരള നാട്യ അക്കാദമിയുടെ സ്ഥാപകയും. ജി. ദേവകി അമ്മ: ആലപ്പുഴ മുതുകുളത്ത് അഞ്ച് ഏക്കറോളം വരുന്ന വനം ഒറ്റയ്ക്ക് വെച്ചുപിടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തക. (നാരീശക്തി പുരസ്‌കാര ജേതാവ്). അഞ്ച് പത്മവിഭൂഷണ്‍, 13 പത്മഭൂഷണ്‍ പുരസ്‌കാരങ്ങളാണ് ഇത്തവണ രാജ്യം പ്രഖ്യാപിച്ചത്.