കാരക്കാസ്: വെനിസ്വേലയില്‍ ഉണ്ടായ തുടര്‍ച്ചയായ ശക്തമായ ഭൂചലനങ്ങളില്‍ കുറഞ്ഞത് 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 700-ഓളം പേര്‍ക്ക് പരിക്കേറ്റു. വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നു.
ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാത്രി 11 മണി) ആദ്യ ഭൂചലനം ഉണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് ഒരു മിനിറ്റിനുള്ളില്‍ 7.5 തീവ്രതയുള്ള രണ്ടാമതൊരു ഭൂചലനം കൂടി ഉണ്ടാവുകയായിരുന്നു. ദേശീയ അവധി ദിനമായിരുന്നതിനാല്‍ ഭൂരിഭാഗം ആളുകളും വീടുകളിലായിരുന്നു.
തലസ്ഥാനമായ കാരക്കാസിലെ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പലയിടത്തും മതിലുകള്‍ തകര്‍ന്നു വീണു. കാരക്കാസിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ അഞ്ച് ഫ്‌ലാറ്റുകളുള്ള ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രധാന വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിത്തെറിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. വെനിസ്വേലയ്ക്ക് ആവശ്യമായ എല്ലാവിധ വൈദ്യസഹായവും മാനുഷിക സഹായവും നല്‍കാന്‍ യുഎസ് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘത്തെയും ഉടന്‍ അയക്കുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.
അമേരിക്ക, ഇന്ത്യ (പ്രധാനമന്ത്രി നരേന്ദ്ര മോദി), ചിലി (പ്രസിഡന്റ് ജോസ് അന്റോണിയോ കാസ്റ്റ്) തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തിനും ഐക്യദാര്‍ഢ്യത്തിനും ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നന്ദി അറിയിച്ചു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.