പ്രായം അറുപത് കടന്നിരിക്കുന്നു. സാധാരണഗതിയില്‍ പലരും വിശ്രമജീവിതത്തെക്കുറിച്ച് ചിന്തിക്കുന്ന പ്രായം. എന്നാല്‍ റോസി സ്റ്റാന്‍സറിന് പ്രായം എന്നത് കേവലം ഒരു അക്കം മാത്രമാണ്. തന്റെ ലക്ഷ്യങ്ങള്‍ക്കുമുന്നില്‍ വെല്ലുവിളികള്‍ക്ക് പകരം അതിജീവനം മാത്രം ശീലമാക്കിയ റോസി, ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നില്‍ക്കുന്നത് സൗദി അറേബ്യയുടെ മരുഭൂമികളിലൂടെ 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ അവിസ്മരണീയമായൊരു വിജയഗാഥയുമായാണ്.
മണലാരണ്യത്തിലെ 69 ദിവസങ്ങള്‍
ചൂടും തണുപ്പും മാറിമറിയുന്ന, പാമ്പുകളും തേളുകളും പതിയിരിക്കുന്ന സൗദിയുടെ ദുര്‍ഘടമായ മരുഭൂപാതകളിലൂടെയുള്ള 69 ദിവസത്തെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒട്ടകങ്ങളെയും കൂട്ടുപിടിച്ച്, തെക്കുപടിഞ്ഞാറന്‍ നജ്റാനില്‍ തുടങ്ങി വടക്കുപടിഞ്ഞാറന്‍ തീരം വരെ റോസി നടത്തിയ ഈ യാത്ര, പുരാതന 'ഇന്‍സെന്‍സ് റൂട്ടി'നെ (സുഗന്ധവ്യഞ്ജന പാത) വീണ്ടും അടയാളപ്പെടുത്തിയിരിക്കുകയാണ്. കഠിനമായ ചൂട്, മരുഭൂമിയിലെ മണല്‍ക്കാറ്റുകള്‍, ദുര്‍ഘടമായ ഭൂപ്രകൃതി എന്നിവയെ അതിജീവിച്ചായിരുന്നു സ്റ്റാന്‍സറിന്റെയും സംഘത്തിന്റെയും മുന്നേറ്റം. ദിവസവും 30 കിലോമീറ്റര്‍ വരെ ഇവര്‍ പിന്നിട്ടു. സൗദിയുടെ തെക്കേ അറ്റത്തുള്ള നജ്റാനില്‍ നിന്ന് തുടങ്ങിയ യാത്ര, ഖാലി (Empty Quarter), നഫൂദ് മരുഭൂമികള്‍, സരാവത്ത് പര്‍വതനിരകള്‍ എന്നിവ താണ്ടി അല്‍-ഉല, മദീന, ഖൈബര്‍, തബൂക്ക് തുടങ്ങിയ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ കടന്നുപോയി. ഒടുവില്‍ നിയോം വഴി ചെങ്കടല്‍ തീരത്താണ് അവസാനിച്ചത്.
വേദനയെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം
യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായാണ് റോസിയെ തേടി ആ വെല്ലുവിളി എത്തിയത് മദീനയിലെ ലാവ ഫീല്‍ഡുകളിലൂടെ നടക്കുമ്പോള്‍ ഉണ്ടായ പരിക്ക്. എങ്കിലും, ആത്മവിശ്വാസം കൈവിടാന്‍ അവര്‍ തയ്യാറായിരുന്നില്ല. കാല്‍വേദനയെ അവഗണിച്ച്, അവസാന 800 കിലോമീറ്ററും മുടന്തി നടന്ന് അവര്‍ ലക്ഷ്യസ്ഥാനത്തെത്തി. 'എന്റെ അവസാനത്തെ പരീക്ഷണം അതായിരുന്നു, പക്ഷേ ഞാന്‍ നിന്നിടത്തുനിന്നും പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല,' റോസിയുടെ വാക്കുകളില്‍ ആത്മവിശ്വാസം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. 'അജ്ഞാതമായതിനെ തേടിയുള്ള യാത്രയാണ് പര്യവേഷണം. സൗദിയുടെ വൈവിധ്യവും ചരിത്രവും നേരില്‍ കണ്ടത് വിസ്മയകരമായിരുന്നു,' അവര്‍ വ്യക്തമാക്കി. ഹിമയിലെ 10,000 വര്‍ഷം പഴക്കമുള്ള ശില്പകലകള്‍ക്ക് താഴെയിരുന്ന് ഭക്ഷണം കഴിച്ചതും, ഹെഗ്രയിലെ നിശബ്ദത അനുഭവിച്ചതും ഒരിക്കലും മറക്കാനാവില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മാറിമറിയുന്ന സൗദി; നേരില്‍ കണ്ട യാഥാര്‍ത്ഥ്യം
ഈ യാത്ര വെറും സാഹസികത മാത്രമായിരുന്നില്ല, മറിച്ച് സൗദി അറേബ്യ എന്ന രാജ്യത്തെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളെയും തിരുത്തിക്കുറിക്കുന്നതു കൂടിയായിരുന്നു. 'സൗദിയിലെ സ്ത്രീകളുടെ ശാക്തീകരണവും അവിടുത്തെ ജനങ്ങളുടെ ആതിഥ്യവും കണ്ടപ്പോള്‍ അത്ഭുതം തോന്നിപ്പോയി,' റോസി പറയുന്നു. മരുഭൂമിയിലെ ഊഷരതയ്ക്കിടയിലും സൗദി കൈവരിക്കുന്ന ആധുനികമായ മാറ്റങ്ങളും, സുസ്ഥിര വികസനത്തിനായുള്ള അവരുടെ പരിശ്രമങ്ങളും റോസിയെ അത്ഭുതപ്പെടുത്തി.
ഇനിയും ബാക്കിയുണ്ട് പുതിയ ലക്ഷ്യങ്ങള്‍
പലരും ചോദിക്കുന്നുണ്ടാകാം, ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്ന്? എന്നാല്‍ റോസിയുടെ ഉത്തരം വ്യക്തമാണ്: 'ഞാന്‍ ഇനിയും ബൂട്ടുകള്‍ അഴിച്ചുവെക്കാന്‍ ഉദ്ദേശിക്കുന്നില്ല!' ഒരു മരുഭൂമിയിലെ പര്യവേഷണം പൂര്‍ത്തിയായപ്പോള്‍, അടുത്തതായി ഏത് ഭൂപ്രകൃതിയെയാണ് താന്‍ കീഴടക്കേണ്ടത് എന്ന ചിന്തയിലാണ് ഈ അതിജീവനത്തിന്റെ പോരാളി. അറുപതുകളിലും റോസി സ്റ്റാന്‍സര്‍ ഓര്‍മ്മിപ്പിക്കുന്നത് ഒന്നുമാത്രം; ആഗ്രഹങ്ങള്‍ക്ക് ചിറകുണ്ടെങ്കില്‍, പ്രായം ഒന്നിനും ഒരു തടസ്സമല്ല.
റോസി സ്റ്റാന്‍സര്‍
'ടിങ്കര്‍ബെല്ലും ടെര്‍മിനേറ്ററും ചേര്‍ന്ന രൂപം' എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ റോസിയെക്കുറിച്ച് ഓര്‍മ്മിക്കത്തക്ക രീതിയില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. റോസിയുടെ ബാഹ്യരൂപം അവരുടെ ഉള്ളിലെ കരുത്തിനെ പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും, മുന്‍കാലങ്ങളില്‍ ധ്രുവപ്രദേശങ്ങളില്‍ വന്‍വിജയങ്ങള്‍ കൈവരിക്കാന്‍ അവരെ പ്രാപ്തയാക്കിയത് ആ കരുത്താണ്. അഞ്ചടി മൂന്നിഞ്ച് മാത്രം ഉയരമുള്ള റോസി സ്റ്റാന്‍സര്‍, സ്‌കോട്ട്, ഷാക്കിള്‍ട്ടണ്‍, അമുണ്ട്സെന്‍ തുടങ്ങിയ പ്രശസ്തരായ പര്യവേക്ഷകരുടെ രൂപസാദൃശ്യമുള്ള ആളല്ല. എങ്കിലും, കഴിവും ദൃഢനിശ്ചയവും ധൈര്യവും ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്നതിന്റെ ഉജ്ജ്വലമായ തെളിവാണ് റോസിയുടെ നേട്ടങ്ങള്‍.
1996 മുതല്‍ പര്യവേഷണ രംഗത്തുള്ള റോസിക്ക് ധ്രുവപ്രദേശങ്ങള്‍ ഒരു കളിസ്ഥലം പോലെയാണ്. 2003-ല്‍ സൗത്ത് പോളിലേക്കുള്ള അവരുടെ സോലോ (ഒറ്റയ്ക്കുള്ള) സ്‌കീയിംഗ് യാത്ര ചരിത്രമായിരുന്നു. തന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലേറെ വരുന്ന സ്ലെഡ്ജ് വലിച്ചുകൊണ്ട് 1000 കിലോമീറ്ററിലധികം ദൂരം 43 ദിവസം 23 മണിക്കൂര്‍ കൊണ്ട് താണ്ടിയ റോസി, അന്ന് പുതിയൊരു വേഗത റെക്കോര്‍ഡ് തന്നെ കുറിച്ചു. എന്നാല്‍, 2007-ലെ ആര്‍ട്ടിക് യാത്രയായിരുന്നു റോസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഗ്‌നിപരീക്ഷ. മരവിച്ച ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള യാത്രയ്ക്കിടെ ആദ്യ വാരത്തില്‍ തന്നെ ഫ്രോസ്റ്റ് ബൈറ്റ് (ശരീരഭാഗങ്ങള്‍ മരവിച്ചു നശിക്കുക) മൂലം അവര്‍ക്ക് രണ്ട് വിരലുകള്‍ നഷ്ടമായി. യാത്ര തുടരാന്‍ വേണ്ടി സ്വന്തം കൈകൊണ്ട് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന ആ നിമിഷം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ വേദനയും നിസ്സാരമാണെന്ന് അവര്‍ തെളിയിച്ചു. പിന്നീട് ഐസ് ഉരുകിത്തുടങ്ങിയപ്പോള്‍ പൈലറ്റുമാരുടെ സുരക്ഷ കണക്കിലെടുത്ത് ലക്ഷ്യത്തിന് തൊട്ടടുത്തെത്തി അവര്‍ക്ക് പിന്മാറേണ്ടി വന്നു.
എസെക്‌സ് സര്‍വകലാശാലയില്‍ നിന്ന് സ്‌പോര്‍ട്‌സ് സയന്‍സിലും എന്‍വയോണ്‍മെന്റല്‍ ബയോളജിയിലും ഓണററി ഡോക്ടറേറ്റ് നേടിയ റോസി, റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ ഫെല്ലോ കൂടിയാണ്. സയന്റിഫിക് എക്‌സ്‌പ്ലോറേഷന്‍ സൊസൈറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍ എന്ന നിലയില്‍ ലോകത്തെ പ്രമുഖ പര്യവേക്ഷകര്‍ക്ക് നേതൃത്വം നല്‍കുന്നു. അന്തരിച്ച രാജ്ഞിയുടെ ബന്ധു കൂടിയായ റോസി, തന്റെ പദവികള്‍ക്കപ്പുറം സാമൂഹിക സേവനത്തിലും സജീവമാണ്. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 'BRIT' അംബാസഡറായും, ഭവനരഹിതരായ മുന്‍ സൈനികരെ സഹായിക്കുന്ന 'വെറ്ററന്‍സ് എയ്ഡ്' എന്ന സംഘടനയിലും അവര്‍ നിര്‍ണായക പങ്കുവഹിക്കുന്നു. കഠിനമായ സാഹചര്യങ്ങളിലും തളരാതെ മുന്നോട്ട് പോകുന്ന റോസിയുടെ പ്രകൃതം, മറ്റുള്ളവര്‍ക്ക് അവരുടെ പരിമിതികള്‍ക്കപ്പുറം ചിന്തിക്കാന്‍ പ്രചോദനമേകുന്നു.