അഞ്ചര പതിറ്റാണ്ടിലധികം ഖത്തര്‍ മരുഭൂമിയില്‍ പ്രവാസത്തിന്റെ അടയാളം പതിപ്പിച്ച, നിസ്വാര്‍ത്ഥ സേവനത്തിന്റെ അപൂര്‍വ പ്രതിഭയായ ഹാജി കെ.വി. അബ്ദുള്ളക്കുട്ടി ഇനി ഓര്‍മ്മ. പ്രവാസ ലോകത്ത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും അനന്തമായ സൗഹൃദത്തിന്റെയും സ്‌നേഹ വഴികള്‍ തീര്‍ത്ത ആ മഹാനുഭാവന്റെ വിടവാങ്ങല്‍ കണ്ണീരാര്‍ദ്രമാകുന്നു.
അബ്ദുള്ളക്കുട്ടി ഇന്ത്യാ -ഖത്തര്‍ ബന്ധത്തിന്റെ സാമൂഹിക - സാംസ്‌കാരിക മേഖലയിലെ ''ശില്‍പി''കളിലൊരാളായിരുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്തു. നാലു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള ഐ.സി.ബി.എഫ് സ്ഥാപക സമിതി അംഗമായും, സിജി ഖത്തറിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി യായും, പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സെന്റര്‍, മിഡില്‍ ഈസ്റ്റ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍, പ്രവാസി ദോഹ, അല്പകാലത്തെ നാട്ടിലെ ജീവിതത്തിനിടയില്‍, കെ.ഇ.എം.എ, മറ്റ് പ്രാദേശിക കൂട്ടായ്മ തുടങ്ങി ഒട്ടനവധി സംഘടനകളില്‍ സജീവ സാന്നിധ്യമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ഖത്തര്‍ ചന്ദ്രിക റീഡേഴ്സ് ഫോറം, ഖത്തര്‍ കെ.എം.സി.സി എന്നിവയുടെ നേതൃനിരയില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വയിരുന്നു ചന്ദ്രികയുടെ ആദ്യത്തെ ഖത്തര്‍ പ്രതിനിധികൂടിയായ അബ്ദുള്ളക്കുട്ടി. നാലര പതിറ്റാണ്ട് നീണ്ട, ഇഴചേര്‍ന്ന സ്‌നേഹബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ആ ദീര്‍ഘ കാലയളവില്‍ ഒരിക്കല്‍ പോലും യാതൊരു അസ്വാരസ്യവുമില്ല. ' ലെറ്റ് അസ് എഗ്രി ടു ഡിസ്എഗ്രി ' ഇതായിരുന്നു ഞങ്ങളുടെ നയം.
1980-കളുടെ ആദ്യത്തില്‍ ഇ. അഹമ്മദ് സാഹിബിന്റെ ഖത്തര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. ഗള്‍ഫ് വോയ്‌സിന്റെ ഖത്തര്‍ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്ന ഞാന്‍, എറണാകുളം ചന്ദ്രിക ലേഖകനായിരുന്ന പി.എ. മുബാറക്കും അബ്ദുള്ളക്കുട്ടിയും ചേര്‍ന്ന് അഹമ്മദ് സാഹിബിനെ ഖത്തറിലെ വി.ഐ.പി ലോഞ്ചില്‍ സ്വീകരിച്ചു. അഹമ്മദ് സാഹിബിന്റെ ആദ്യത്തെ ഖത്തര്‍ യാത്ര. അതും സര്‍ക്കാര്‍ അതിഥിയായി. അതിന് വഴിയൊരുക്കിയ അബ്ദുള്ളക്കുട്ടി അന്ന് അഹമ്മദ് സാഹിബിനോട് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മ്മയില്‍ ഉണ്ട്: 'താങ്കളെ സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ കാലാവസ്ഥ ചൂടാണെന്ന് പറഞ്ഞ് വിമാനത്താവളത്തില്‍ വരാതിരുന്ന ഇന്ത്യന്‍ അംബാസിഡറെ താങ്കള്‍ അങ്ങോട്ടു പോയി കാണരുത് !' എന്തിന് അബാസിഡര്‍ അവിടെ വരണമെന്നത് ഒരു ചോദ്യമല്ല. അതൊരു അഭ്യര്‍ത്ഥനയായിരുന്നോ; അതോ കടുത്ത നിര്‍ദ്ദേശമായിരുന്നോ?
അന്ന് ഔദ്യോഗിക പദവി ഒന്നുമില്ലാതിരുന്ന അഹമ്മദ് സാഹിബിനെയും കാണാന്‍ അന്നത്തെ ഇന്ത്യന്‍ അംബാസിഡര്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തിയാണ് അഹമ്മദ് സാഹിബിനെ കണ്ടത്. അതാണ് അബ്ദുള്ളക്കുട്ടി.
ചില നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ട് തനിക്ക് ശരിയാണെന്നു ബോധ്യമായ കാര്യം ആരുടെ മുമ്പിലും മുഖം നോക്കാതെ തുറന്നുപറയാനുള്ള ധൈര്യം ജീവിതാന്ത്യം വരെ അദ്ദേഹം കാത്തു സൂക്ഷിച്ചു. ഏറ്റെടുത്ത കാര്യം അത് എന്തായാലും പൂര്‍ണ്ണമായും വിജയിപ്പിക്കാന്‍ വിശ്രമമില്ലാതെ അദ്ദേഹം ഓടി നടക്കും. ചെറുപ്പവലിപ്പമില്ലാതെ ആരോടും ഒരേ പെരുമാറ്റം. എല്ലാവരും ഒരു അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു.
ആദ്യമായി ഖത്തറില്‍ എത്തിയപ്പോള്‍ 'ഹൗ ആര്‍ യു ''എന്നു ചോദിച്ച ബാര്‍ബറോടു എന്തു മറുപടി പറയണം എന്നറിയാതെ വിഷമിച്ച കാര്യം അദ്ദേഹം പലപ്പോഴും ആവര്‍ത്തിക്കാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്നും ജീവിതത്തില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. ആ കഠിനാദ്ധ്വാനം വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കി. അതോടൊപ്പം തന്നെ ആര്‍ക്കും വിദ്യാഭാസ പരമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ അദ്ദേഹം എന്നും മുന്നിലായിരുന്നു.
കോറോണക്കാലം ജോലി നഷ്ടപ്പെട്ട ഒരു വിധവയായ മാതാവിനെ പ്രതിസന്ധിയെ കുറിച്ചു പറഞ്ഞപ്പോള്‍, നിയമ പഠനം മുടങ്ങുമോ എന്നു ഭയപ്പെട്ട രണ്ടു കുട്ടികളുടെ ഹോസ്റ്റല്‍ ഫീസും മറ്റും പലരുമായി ബന്ധപ്പെട്ടു ഏര്‍പ്പാട് ചെയ്തു, അവര്‍ പഠനത്തിന് ഒരു മൊബൈല് ഫോണ്‍ ഷെയര്‍ ചെയ്യുകയാണെന്നറിഞ്ഞപ്പോള്‍ താന്‍ കൂടി അംഗമായ ഒരു വിദ്യാഭാസ സ്ഥാപനത്തെകൊണ്ട് ആ പ്രശ്‌നം പരിഹരിച്ചു. മുടങ്ങി പോയ ഫീസുകള്‍ അടക്കാന്‍ ആവശ്യമായ സാവധാനം തന്റെ സുഹൃത്ത് വലയത്തിലുള്ള വളരെ ഉന്നതനായ ഒരു വ്യക്തിയെ സമീപിച്ചു, കുട്ടികള്‍ പഠിക്കുന്ന കോളേജു മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു. അതില്‍ പഠനം പൂര്‍ത്തിയായ ഒരു അഭിഭാഷകയ്ക്ക് തന്റെ പരിചയം ഉപയോഗിച്ചു പരിശീലനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു..
തൃശൂരിലെ ഹോസ്റ്റലില് താമസിച്ചു പഠിക്കുന്ന ഒരു ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പഠനത്തിന്റെ മുഴുവന് ചിലവുകളും സുഹൃത്തുക്കളമായി സഹകരിച്ച് കൊണ്ട് കണ്ടെത്തുകമാത്രമല്ല ആ കുട്ടിയുടെ ലോക്കല്‍ ഗാഡിയനുമായിരുന്നു അദ്ദേഹം.
എന്തു കുഴഞ്ഞുമറിഞ്ഞ പ്രശ്‌നത്തിനും അബ്ദുല്ല കുട്ടി പരിഹാരം കണ്ടെത്തും. പ്രമുഖ ചരിത്രകാരന്‍ സി.കെ കരീം തയ്യാറാക്കിയ കേരള മുസ്ലിം ചരിത്രം സ്ഥിതിവിവരണക്കണക്ക് ഡയറക്ടറിയുടെ പ്രസിദ്ധീകരണത്തിന് അബ്ദുല്ല കുട്ടി ചെയ്ത സഹായങ്ങള്‍ നിസീമമാണ്.
. നാട്ടിലും വിദേശത്തുമായി ഒരു വലിയ സൗഹൃദ വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഖത്തറിലായാലും നാട്ടിലായാലും ഞങ്ങള്‍ സംസാരിക്കാത്ത ദിനങ്ങളില്ല. യാത്ര എന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എത് പരിപാടിയിലും അദ്ദേഹം കൃത്യ നിഷ്ടപാലിക്കുമായിരുന്നു.
തൃശൂര്‍ ജില്ലയിലെ വടക്കേകാട് വട്ടംപാടം ഐ.സി.എ സ്‌കൂളിനടുത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ അവസാനമായി ഒരു നോക്കുകാണാന്‍, കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സാക്ഷികളായി. ജീവിതത്തില്‍ അസാധ്യമായതൊന്നുമില്ല എന്ന് തെളിയിച്ച, കര്‍മ്മ പഥത്തില്‍ വിശ്രമം എന്നത് പരിചയിച്ചറിയാത്ത പ്രിയ സുഹൃത്തിനു ഇനി ഞമ്മനെങ്ങാട് പള്ളി ഖബര്‍സ്ഥാനില്‍ നിത്യവിശ്രമം.
ഇനി നമുക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ. അദ്ദേഹത്തിനു നിത്യശാന്തി ലഭിക്കട്ടെ!
മഹമൂദ് മാട്ടൂല്‍
Related News