ദോഹ : ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പരാമർശങ്ങൾ ഖത്തർ തള്ളുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി. രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു.ഗസയിലെ തുടർച്ചയായ ആക്രമണത്തെ "നാഗരികതയുടെ" പ്രതിരോധമായി ചിത്രീകരിക്കുന്നത്,നിരപരാധികളായ സാധാരണക്കാർക്കെതിരെയുള്ള ചരിത്രത്തിലെ മുഴുവൻ കുറ്റകൃത്യങ്ങളെയും ന്യായീകരിക്കാനുള്ള വാചാടോപം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനും ഗാസയിലെ ഹമാസ് ഗ്രൂപ്പിനും ഇടയിലെ പ്രധാന മധ്യസ്ഥനായ ഖത്തറിനോട് നെതന്യാഹുവിന്റെ ഓഫീസ് "ഇരുപക്ഷത്തെയും ഇരട്ടത്താപ്പ് കളിക്കുന്നത് നിർത്തി, നാഗരികതയുടെ പക്ഷത്താണോ അതോ ഹമാസിന്റെ പക്ഷത്താണോ എന്ന് തീരുമാനിക്കാൻ" ആവശ്യപ്പെട്ടിരുന്നു.ഇതിനുള്ള പ്രതികരണമായാണ് ഡോ. അൽ അൻസാരി പ്രതികരിച്ചത്.
ഗസ മുനമ്പിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനം ഉറപ്പാക്കാനും ലക്ഷ്യമാക്കി ഖത്തർ അതിന്റെ പങ്കാളികളുമായി ചേർന്ന് ഏകോപനത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഡോ. അൽ അൻസാരി ഖത്തർ വാർത്താ ഏജൻസിക്ക് (ക്യുഎൻഎ) നൽകിയ പ്രസ്താവനയിൽ വിശദീകരിച്ചു. സൈനിക നടപടികളിലൂടെയാണോ അതല്ലെങ്കിൽ ഇപ്പോൾ അന്യായമായി വിമർശിക്കപ്പെടുന്ന മധ്യസ്ഥതയിലൂടെയാണോ138 ൽ കുറയാത്ത ബന്ദികളെ മോചിപ്പിച്ചതെന്ന ചോദ്യത്തിന് മറുപടി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഗസയിലെ ജനങ്ങൾ ആധുനിക കാലത്തെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിലൊന്നിനെ നേരിടുകയാണ് - ശ്വാസംമുട്ടിക്കുന്ന ഉപരോധം, വ്യവസ്ഥാപിതമായ പട്ടിണി, മരുന്നും പാർപ്പിടവും നിഷേധിക്കൽ, രാഷ്ട്രീയ ബലപ്രയോഗത്തിനുള്ള ഉപകരണമായി മാനുഷിക സഹായം ഉപയോഗിക്കൽ എന്നിവയാണ് ഗസയിൽ നടക്കുന്നത്, ഇതാണോ 'നാഗരികതയുടെ' മാതൃക?"-അദ്ദേഹം ചോദിച്ചു.
1967 ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഫലസ്തീൻ വിഷയത്തിലെ ഖത്തറിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.
Related News