ജിദ്ദ- ഇന്ത്യ, പാക്കിസ്ഥാൻ സൈനിക നടപടികൾ അതിവേഗം നിർത്തിവെക്കാൻ സാധിച്ചതിനു പിന്നിൽ ആരാണ്? നയതന്ത്ര വൃത്ത ങ്ങളിൽ ഈ ചർച്ച പൊടിപൊടിക്കുമ്പോൾ നിസ്സംശയം ചൂണ്ടി കാണിക്കാവുന്ന ഒരു പേരുണ്ട് - സൗദി അറേബ്യ.
ബുധൻ, വ്യാഴം ദിവസങ്ങളിൽ സൗദി വിദേശ സഹ മന്ത്രി ആദിൽ അൽ ജുബൈർ ന്യൂഡൽഹിയിലും ഇസ്ലാമാദി ലും നേരിട്ടെത്തി നടത്തിയ ചർച്ചകളാണ് സമാധാന പാതയിലേക്ക് വഴിതുറന്നത്. ഇന്ത്യക്കും പാകിസ്താനുമിടയിൽ മികച്ച പാലമായി പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളോടും ഒരേ പോലെ നല്ല ബന്ധം പുലർത്തുന്ന സൗദി അറേബ്യക്കായി.
അമേരിക്കയുടെ ഇടപെടൽ ആണ് സമാധാനം കൊണ്ടുവന്നതെന്ന പ്രസിഡന്റ് ട്രമ്പിന്റെ അവകാശ വാദം പരോക്ഷമായി തള്ളിക്കളഞ്ഞ ഇന്ത്യൻ വിദേശ മന്ത്രി ജയശങ്കർ പക്ഷെ ആരാണ് പിന്നിലെന്നു പറഞ്ഞില്ല. ഇന്ത്യയും പാകിസ്താനും നേരിട്ട് നടത്തിയ ചർച്ച എന്ന് മാത്രമാണ് അദ്ദേഹം വിശദീകരിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ അവകാശ വാദം ഉന്നയിക്കുക സൗദിയുടെ രീതിയുമല്ല. പക്ഷെ ആദിൽ ജുബൈർ നടത്തിയ നീക്കങ്ങൾ ഫലം കണ്ടു എന്നതാണ് വാസ്തവം. പാക്കിസ്ഥാൻ ഇത് പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്.
പഹൽഗാമിൽ ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി ജിദ്ദയിൽ ആയിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനു എത്തിയ അദ്ദേഹം പരിപാടി വെട്ടിച്ചുരുക്കി രാത്രി തന്നെ ന്യൂഡൽഹിക്ക് മടങ്ങി. ആക്രമണത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശക്തമായി അപലപിക്കുകയും ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു. രണ്ടാഴ്ച്ചക്ക് ശേഷം ഇന്ത്യ ശക്തമായ സൈനിക നടപടിക്ക് മുതിർന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കക്ക് കാരണമായി. മിക്ക രാജ്യങ്ങളും സമാധാനത്തിനായി പ്രസ്താവനകൾ ഇറക്കിയെങ്കിലും നേരിട്ട് ഇടപെട്ടത് സൗദി അറേബ്യയാണ്. സംഘർഷത്തിനിടെ ഇരു തലസ്ഥാനങ്ങളും സന്ദർശിച്ചു ഏക വിദേശ മന്ത്രി ആദിൽ അൽ ജുബൈർ ആണ്. വെടിനിർത്തലിലേക്ക് നയിക്കാൻ എന്തൊക്കെ വ്യവസ്ഥകളാണ് മുന്നോട്ടു വെച്ചിട്ടുള്ളത് എന്നത് വ്യക്തമല്ല. തിങ്കളാഴ്ച നടക്കുന്ന തുടർച്ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ. എന്തായാലും ഇന്ത്യയിൽ പാക് ഒത്താശയോടെ നടക്കുന്ന നുഴഞ്ഞു കയറ്റത്തിനും ആക്രമണങ്ങൾക്കും അറുതി വരുത്താൻ ഈ ചർച്ചകൾ സഹായകമാവുമോ എന്നതാണ് പ്രധാനം.
വെടിനിർത്തൽ തീരുമാനം ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപെ അമേരിക്കൻ വിദേശ സെക്രട്ടറി പുറത്തു വിട്ടതും അനുചിതമായി. അതിനാലാണ് ഇന്ത്യയുടെ അതിവേഗ പ്രതികരണം ഉണ്ടായത്.
Related News