മക്ക- സല്‍മാന്‍ രാജാവിന്റെ ഹജ്, ഉംറ അതിഥി പരിപാടിക്ക് കീഴില്‍ ഈ വര്‍ഷം ഹജ് നിര്‍വഹിക്കുന്നവരില്‍ ഒരാളാണ് ഉറുഗ്വായ് സ്വദേശിയായ 70 വയസ്സുകാരന്‍ ലൂയിസ് അബി റാഷിദ്. ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറി സൗദി അറേബ്യയിലെത്തി ഹജ് ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകന്റെ ഹജ്, ഉംറ അതിഥി പരിപാടിയുടെ നടത്തിപ്പ് ചുമതല ഇസ്ലാമിക കാര്യ മന്ത്രാലയത്തിനാണ്. ഈ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഹിജാസിന്റെ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചതിനെക്കുറിച്ച് വിവരിച്ചു. 'ഇത് സമാധാനത്തിന്റെയും ആത്മീയ പൂര്‍ത്തീകരണത്തിന്റെയും ഒരു യാത്രയാണ്. ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളില്‍ ഒന്നായ ഹജ് നിര്‍വഹിക്കാനുള്ള തന്റെ ആജീവനാന്ത ആഗ്രഹം ഇതിലൂടെ സഫലമായിരിക്കുന്നു,' ലൂയിസ് പറഞ്ഞു.
'ഈ പുണ്യഭൂമിയില്‍ കാലെടുത്തുകുത്തിയപ്പോള്‍ എനിക്കുണ്ടായ വികാരങ്ങള്‍ വിവരിക്കാന്‍ വാക്കുകളില്ല. ഉംറ നിര്‍വഹിക്കാനും ജീവിതത്തില്‍ ആദ്യമായി കഅ്ബ കാണാനും വേണ്ടിയാണ് ഞാന്‍ യാത്ര ചെയ്തത്. ടിവിയില്‍ മാത്രമാണ് ഞാന്‍ ഈ കാഴ്ചകള്‍ കണ്ടിരുന്നത്. ഈ അനുഗ്രഹീതമായ സ്ഥലം കാണാനുള്ള ആഗ്രഹത്താല്‍ എന്റെ ഹൃദയം തുടിക്കുകയായിരുന്നു.'
'ഹജ് ഒരു സ്വപ്നം പോലെയാണ്, പ്രത്യേകിച്ച് ഒരു പുതിയ മുസ്ലിമിന്,' ലൂയിസ് റാഷിദ് പറയുന്നു. 'ഈ പരിപാടിയിലേക്ക് എന്നെ തിരഞ്ഞെടുത്തപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.'
'എല്ലാ സ്തുതികളും അല്ലാഹുവിനാണ്. എന്നാല്‍ അതിനുശേഷം ഞാന്‍ സൗദി നേതൃത്വത്തെ പ്രശംസിക്കും. അവര്‍ എന്റെ സ്വപ്നങ്ങളും എന്നെപ്പോലുള്ള നിരവധി പേരുടെ സ്വപ്നങ്ങളും സാക്ഷാത്കരിച്ചു.'
ഇസ്ലാം സ്വീകരിക്കുന്നതിലേക്കുള്ള തന്റെ യാത്ര 20 വര്‍ഷം മുമ്പ് ആരംഭിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മുസ്ലിം സുഹൃത്ത് മൂന്ന് മാസത്തോളം ഇസ്ലാമിനെക്കുറിച്ച് പരിചയപ്പെടുത്തി. ഈ സമയത്ത്, അദ്ദേഹം വിശുദ്ധ ഖുര്‍ആനെക്കുറിച്ചും നമസ്‌കാരത്തെക്കുറിച്ചും മനസ്സിലാക്കുകയും ഇസ്ലാം യഥാര്‍ഥ മതമാണെന്ന ബോധ്യത്തിലെത്തുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ വിശ്വാസം ശക്തിപ്പെടുകയും മതത്തെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിക്കുകയും ചെയ്തു. അതിനുശേഷമാണ് ഹജ് ചെയ്യാനും വിശുദ്ധ കഅ്ബ സന്ദര്‍ശിക്കാനും സ്വപ്നം കണ്ടത്.
'ഇസ്ലാമിലേക്ക് കടന്നുവരുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അല്ലാഹു എന്നെ ഇരുട്ടില്‍ നിന്ന് ആത്മീയ പ്രകാശത്തിലേക്ക് നയിച്ചു. മുമ്പൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത സമാധാനവും ആന്തരിക സുരക്ഷിതത്വവും എനിക്ക് അനുഭവപ്പെട്ടു.'
'ഇസ്ലാം സന്തുലിതാവസ്ഥയുടെയും മിതത്വത്തിന്റെയും സമ്പൂര്‍ണ സമാധാനത്തിന്റെയും മതമാണ്, അതില്‍ അതിരുവിട്ടതോ തീവ്രവാദമോ മതഭ്രാന്തോ ഇല്ല. എന്നെ നയിക്കുകയും മുസ്ലിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്ത അല്ലാഹുവിന് ഞാന്‍ നന്ദി പറയുന്നു.'
ഇസ്ലാമിനെയും മുസ്ലിങ്ങളെയും സേവിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹം നന്ദി രേഖപ്പെടുത്തി, സൗദി അറേബ്യ തുടര്‍ന്നും വളരുകയും പുരോഗതിയും സമൃദ്ധിയും നേടുകയും ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു.
Related News