മക്ക: ഹജ്ജ് എന്നാല്‍ അറഫയാണ്. ലോക മാനവികതയുടെ സഗമമാണ് അറഫ. ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍ നിന്നും അറഫ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഹജ്ജിനു തുടക്കം കുറിച്ച് മിനായില്‍ ഒരു രാത്രി തങ്ങിയ ശേഷമാണ് ഹാജിമാര്‍ അറഫ സംഗമത്തിനായി ട്രെയിനുകളിലും ബസുകളിലുമായി അറഫയിലേക്ക നീങ്ങുന്നത്. കനത്ത ചൂട് കണക്കിലെടുത്ത് മിനായില്‍നിന്നുള്ള കാല്‍നടയാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് അധികൃതരുടെ നിര്‍ദേശമുണ്ട്. ഇന്നലെ രാത്രി മുതല്‍ തീര്‍ഥാടകര്‍ അറഫയിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു. മധ്യാഹ്നം മുതല്‍ സൂര്യാസ്തമനം വരെയാണ് അറഫയില്‍ ഹാജിമാര്‍ സമ്മേളിക്കുക. മധ്യാനത്തോടെയാണ് അറഫയിലെ ചടങ്ങുകള്‍ തുടങ്ങുകയെങ്കിലും ചൂട് കനക്കുമെന്നതിനാല്‍ രാവിലെ പത്തിനു മുന്‍പായി തീര്‍ഥാടകരെ അറഫിലെ ടെന്റുകളില്‍ എത്തിക്കണമെന്ന് നിര്‍ദേശമുള്ളതിനാല്‍ പത്തു മണിക്കു മുന്‍പായി തന്നെ എല്ലാ തീര്‍ഥാടകരും അറഫിലെത്താനുള്ള ശ്രമത്തിലാണ്.
അറഫയോട് ചേര്‍ന്നുള്ള നമിറാ പള്ളിയില്‍ വ്യാഴാഴ്ച ഉച്ചക്ക് അറഫ പ്രഭാഷണത്തോടെയാണ് ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിക്കുക. മുതിര്‍ന്ന സൗദി പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിന്‍ ഹുമൈദാണ് ഇത്തവണ അറഫ പ്രഭാഷണം നിര്‍വഹിക്കുന്നത്. മലയാളമുള്‍പ്പെടെ 35 ഭാഷകളില്‍ അറഫ പ്രഭാഷണം വിവര്‍ത്തനം ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ലോകത്തിന്റെ ഏതു കോണില്‍നിന്നുമെത്തിയവര്‍ക്കും അറഫ പ്രഭാഷണം മനസിലാക്കാനാവും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി ഒരുമിച്ച് നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവസ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും. പ്രവാചകന്‍ മുഹമ്മദ് നബി ഹജ്ജ് വേളയില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.
അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീര്‍ഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ശരീരം അറഫയില്‍ എത്തിയില്ലെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിലുള്ള വിശ്വാസ ലക്ഷങ്ങള്‍ മനസ്സു കൊണ്ട് അറഫയിലെത്തും. അറഫ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക മുസ്ലിംങ്ങള്‍ ഇന്നു നോമ്പനുഷ്ഠിക്കും.
മനമൂരകിയ പ്രാര്‍ഥനയുടേതാണ് അറഫ ദിനം. സൂര്യാസ്തമയം കഴിഞ്ഞാല്‍ തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. ആകാശം മേല്‍ക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ജംറയില്‍ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുകയും ബലിയറുക്കുകയും കഅ്ബയിലെത്തി പ്രദക്ഷിണം നടത്തുകയും ചെയ്യുന്നതോടെ ഹജിന്റെ കര്‍മങ്ങളിലേറെയും പൂര്‍ത്തയാവും. തുടര്‍ന്നുള്ള രണ്ടു ദിനം കൂടി മിനയില്‍ തങ്ങി മൂന്നു ജംറകളിലും കല്ലേറു കര്‍മം നടത്തുന്നതോടെയാണ് ഹജി ചടങ്ങുകള്‍ അവസാനിക്കും.
Related News