മലപ്പുറം: നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു(15) കഴിഞ്ഞ ദിവസം മരിക്കാനിടയായ സംഭലം രാഷ്ട്രീയ വിവാദത്തിലേക്ക് . ഷാനു, യദു എന്നീ വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റിരുന്നു. ഫുട്‌ബോള്‍ കളിക്കുശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്യ
ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി ജിത്തുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റുമോര്‍ട്ടം. ഷോക്കേറ്റ മറ്റ് രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ യുഡിഎഫ് പ്രതിഷേധം ഇന്നും തുടര്‍ന്നേക്കും. സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് വെള്ളക്കെട്ട സ്വദേശി ജിത്തു മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപതിയിലാനുള്ളത്. വന്യജീവി ആക്രമണം തടയാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ഇതെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ നിലമ്പൂര്‍ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചിരുന്നു. അതേസമയം അപകടത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സിപിഎം നിലപാട്. ഇന്നലെ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. ഇന്ന് വഴിക്കടവിലും പ്രതിഷേധം ഉണ്ടായേക്കും.
സര്‍ക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുഃഖകരമായ സാഹചര്യമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പറഞ്ഞു.
ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്നും ഇതുവരെ തണുത്ത മട്ടിലായ പ്രചാരണത്തെ കൊഴുപ്പിക്കാനുള്ളൊരു സ്റ്റാര്‍ട്ടപ് എന്ന രീതിയില്‍ ഈ സംഭവം ബോധപൂര്‍വം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമല്ലോ എന്നും വനംമന്ത്രി പറഞ്ഞു.
ഇന്നലെയുണ്ടായ സംഭവം ദാരുണവും വേദനാജനകവുമാണ്. പ്രശ്‌നം അറിഞ്ഞപ്പോള്‍ മുതല്‍ അതു വനം വകുപ്പിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയായി പ്രയോജനപ്പെടുത്താനും പ്രതിഷേധങ്ങള്‍ നടത്താനുമാണ് ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഇപ്പോള്‍ വനംവകുപ്പ് ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിങ് കെട്ടാറില്ല. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തിയതാണ്. ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാക്കിയതാണെന്ന സംശയമുണ്ട്. പ്രദേശവാസികള്‍ പുറയുന്നത് രാവിലെ അവിടെ ഫെന്‍സിങ് ഇല്ലായിരുന്നു എന്നാണ്. വൈകിട്ടാണ് ഫെന്‍സിങ് വന്നത്. ഉടമസ്ഥനും ഫെന്‍സിങ്ങിനെ പറ്റി അറിയില്ല. അപ്പോള്‍ ഇതാര് ചെയ്തു, എന്ത് ചെയ്തു, എങ്ങനെ ചെയ്തു, എന്തായിരുന്നു ലക്ഷ്യം. ഒരു രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
Related News