ടെഹ്റാന്: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ, ടെഹ്റാനിലെ ഇമാം ഖൊമേനി ആശുപത്രിയില്‍ പരിക്കേറ്റവരുടെ പ്രവാഹം വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ ഇത് ഒരു പ്രളയമായി മാറി. ഇറാന്‍ തലസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പുതിയ തരംഗം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തെ താറുമാറാക്കി. ഇത് 'രക്തക്കളം' ആണെന്നാണ് ഒരു ഡോക്ടര്‍ വിശേഷിപ്പിച്ചത്.
'അതൊരു രക്തക്കളമായിരുന്നു. അരാജകത്വവും ദുഃഖിതരായ കുടുംബാംഗങ്ങളുടെ നിലവിളികളും ഞങ്ങളെ കീഴടക്കി. ജീവന് ഭീഷണിയായ പരിക്കുകളുള്ള ഡസന്‍ കണക്കിന് ആളുകളെയും നിസാര പരിക്കുകളുള്ളവരെയും മൃതദേഹങ്ങളെയും കൊണ്ടുവന്നു.'-അത്യാഹിത വിഭാഗത്തിലെ ഒരു ഡോക്ടര്‍ പറഞ്ഞു,
ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം തുടരുമ്പോള്‍, ഇറാനിയന്‍ ആശുപത്രികളില്‍ പരിക്കേറ്റവരുടെ വന്‍ തിരക്കാണ്. ഇത് മെഡിക്കല്‍ സൗകര്യങ്ങളെയും ക്ഷീണിതരായ ജീവനക്കാരെയും സമ്മര്‍ദ്ദത്തിലാക്കി. ഇസ്രായേല്‍ ആക്രമണങ്ങളുടെ തീവ്രത വര്‍ദ്ധിച്ചതോടെ, പരിക്കേറ്റവരുടെ ഒഴുക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ സ്റ്റാഫ് വിവരിച്ചു.
'ഞാന്‍ പിഞ്ചുകുട്ടികളെയും കൗമാരക്കാരെയും മുതിര്‍ന്നവരെയും വയോധികരെയും കണ്ടു. ഷാര്‍പനല്‍ കൊണ്ട് പരിക്കേറ്റ കുട്ടികളുമായി രക്തം വാര്‍ന്ന് അമ്മമാര്‍ ഓടിയെത്തുകയായിരുന്നു,' ഡോക്ടര്‍ പറഞ്ഞു. ചില മാതാപിതാക്കള്‍ കുട്ടികളെ താഴെയിറക്കുന്നതുവരെ തങ്ങള്‍ക്കും പരിക്കേറ്റുവെന്ന് തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടയെല്ലുകളിലും ഇടുപ്പെല്ലിലെ മൃദുകോശങ്ങളിലും തറച്ച ലോഹ കഷ്ണങ്ങള്‍, ആന്തരിക രക്തസ്രാവം, ഗുരുതരമായ പൊള്ളലുകള്‍ എന്നിവയാണ് പ്രധാനമായും കണ്ട പരിക്കുകള്‍. ഇസ്രായേല്‍ ബോംബ് വീണതിന് സമീപമുണ്ടായിരുന്ന പലര്‍ക്കും മാരകമായ ലോഹ കഷ്ണങ്ങള്‍ കൊണ്ട് പരിക്കേറ്റു.
ഇറാന്‍ ആണവായുധം നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ ഇറാനില്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയതോടെയാണ് പോരാട്ടം ആരംഭിച്ചത്. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു, അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടക്കിന് ശക്തിയേറി.
തിങ്കളാഴ്ച രാവിലെ ഇറാനിയന്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച്, രാജ്യത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ശൃംഖലയില്‍ 1,277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 224 പേര്‍ മരിച്ചു. എന്നാല്‍ ഇമാം ഖൊമേനിയിലെ ഡോക്ടര്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ആശുപത്രിയില്‍, തീവ്രപരിചരണ വിഭാഗത്തിലേക്ക് കൂടുതല്‍ കിടക്കകള്‍ മാറ്റിയിട്ടുണ്ടെന്നും നിസാര പരിക്കുകളുള്ള രോഗികളെ മറ്റ് ക്ലിനിക്കുകളിലേക്ക് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ എണ്ണം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ ഡ്യൂട്ടി ലിസ്റ്റ് നിരീക്ഷിക്കുന്നുമുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതായി ടെഹ്റാന്‍ ആസ്ഥാനമായുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
ഇറാനിയന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹുസൈന്‍ കെര്‍മാന്‍പൂര്‍ പറയുന്നതനുസരിച്ച്, 90 ശതമാനത്തിലധികം പേരും സാധാരണക്കാരാണ്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറാനിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്ന് അവകാശപ്പെട്ടു. ''ഞങ്ങള്‍ ടെഹ്റാന് മുകളിലുള്ള ആകാശം നിയന്ത്രിക്കുമ്പോള്‍, ഞങ്ങള്‍ ഭരണകൂടത്തിന്റെ കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നത്. നമ്മുടെ പൗരന്മാരെ ലക്ഷ്യമിടുകയും കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വരികയും ചെയ്യുന്ന ഇറാനിലെ ക്രിമിനല്‍ ഭരണകൂടത്തില്‍നിന്ന് വ്യത്യസ്തമാണിത്,'- തിങ്കളാഴ്ച മധ്യഇസ്രായേലിലെ ഒരു വ്യോമസേന താവളം സന്ദര്‍ശിക്കവെ നെതന്യാഹു പറഞ്ഞു.
വെസ്റ്റേണ്‍ ഇറാനിലെ കെര്‍മാന്‍ഷായിലെ ഒരു ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബെറിഞ്ഞതായി ഇറാനിയന്‍ അധികൃതര്‍ അവകാശപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം സ്റ്റേറ്റ് ടിവി സ്റ്റേഷനില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ഇസ്രായേല്‍ ബോംബുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
'ധാരാളം മൃതദേഹങ്ങളുണ്ട്, പക്ഷേ ആരാണെന്ന് എനിക്കറിയില്ല, എത്രപേരുണ്ടെന്നും അറിയില്ല. അവരില്‍ ആരാണ് ഭരണകൂട ഉദ്യോഗസ്ഥനെന്ന് ഞങ്ങള്‍ക്കറിയില്ല കഴിയുന്നത്രയും ആളുകളുടെ ജീവന്‍ രക്ഷിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്,' ടെഹ്റാന്റെ പടിഞ്ഞാറുള്ള കരാജിലെ ഒരു സിറ്റി ആശുപത്രിയിലെ ഒരു ഡോക്ടര്‍് പേര് വെളിപ്പെടുത്താതെ പറഞ്ഞു. ജനവാസ മേഖലകളെ ലക്ഷ്യമിട്ടതിന് ഇസ്രായേലിനെ അവര്‍ കുറ്റപ്പെടുത്തി, എന്നാല്‍ ഇറാനിയന്‍ സര്‍ക്കാരിന് സാധാരണക്കാരുടെ ജീവനോട് വലിയ പരിഗണനയില്ലെന്ന് തനിക്ക് തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.
സമീപത്തെ സ്‌ഫോടനങ്ങളുടെ ശക്തിയില്‍ നാല് വയസ്സുള്ള കുട്ടികളുടെ കൈകാലുകള്‍ക്ക് ഒടിവ് സംഭവിച്ചത് കണ്ടതായി മെഡിക്കല്‍ സ്റ്റാഫ് വിവരിച്ചു. അവര്‍ ക്ഷീണിതരായിരുന്നു, മറ്റ് ആശുപത്രികളില്‍ നിന്ന് പരിക്കേറ്റവര്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്നതിനാല്‍ തുടര്‍ച്ചയായി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു.
''ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സമയം ലഭിച്ചില്ല. ഈ പ്രഭാതം കഴിഞ്ഞാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ വരുമെന്ന് ഞാന്‍ ഭയക്കുന്നു,'' ഡോക്ടര്‍ പറഞ്ഞു.
ഇറാനിലെ മെഡിക്കല്‍ സ്റ്റാഫിന്, ഇതിനകം തന്നെ അവരുടെ പരിധിക്ക് അപ്പുറം ജോലി ചെയ്യുന്നവര്‍ക്ക്, തുടര്‍ച്ചയായ ബോംബാക്രമണത്തിന്റെ സാധ്യത ഭയാനകമാണ്. ''കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ ഭയാനകമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്നു,'' ഇമാം ഖൊമേനി ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ''ഇത് ഇറാന്‍-ഇറാഖ് യുദ്ധത്തിലെ ദൃശ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പരിക്കുകള്‍ ഭയാനകമാണ്, ഞങ്ങള്‍ ഒരു യുദ്ധക്കളത്തിലെ താല്‍ക്കാലിക ആശുപത്രിയില്‍ ജോലി ചെയ്യുന്നതുപോലെ തോന്നുന്നു.'
Related News