ടെഹ്‌റാന്‍: ആറാം ദിവസത്തിലേക്കു കടന്ന ഇറാന്‍-ഇസ്രായില്‍ സംഘര്‍ഷം പശ്ചിമേഷ്യ മേഖലയെ ആകെ അനിശ്ചിതത്വത്തിലാക്കുകയാണ്. വിമാന സര്‍വീസുകള്‍ താളം തെറ്റിയതുമാത്രമല്ല, വാണിജ്യ, വ്യാപാര രംഗത്തും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്കു തയാറാവാതെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് കോര്‍ വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തി.
ഇസ്രായേലിനെതിരെ യുദ്ധം തുടങ്ങിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് മുട്ടുമടക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ആയത്തുല്ല അലി ഖാംനഈ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഖാംനഈ യുദ്ധം തുടങ്ങിയെന്ന് പറയുന്ന സോഷ്യല്‍മീഡിയ പോസ്റ്റ് പങ്കുവെച്ചത്. ഡ്രോണുകളുടെ ഒരു വലിയ നിരതന്നെയാണ് ഇസ്രായിലിലേക്ക് അയച്ചതെന്ന് ഇറാന്‍ സേന പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായിലിന്റെ യുദ്ധവിമാനങ്ങള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ലക്ഷ്യമിട്ട് ആക്രമണെ നടത്തി. ഡിസ്ട്രിക്ട് 18 എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്ളവര്‍ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങള്‍ വഴി ഇസ്രയേല്‍ സൈന്യം നല്‍കിയിരുന്നു. ടെഹ്‌റാനിലെ പിറൂസി, സബാലന്‍, സയ്യദ് മേഖലകളില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാവുകടല്‍ മേഖലയില്‍ രണ്ടു ഡ്രോണുകളെ നിര്‍വീര്യമാക്കിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇറാനില്‍ ഇതുവരെ 585 പേര്‍ കൊല്ലപ്പെട്ടെന്നും 1,326 പേര്‍ക്കു പരുക്കേറ്റെന്നും മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 239 പേര്‍ സാധാരണക്കാരാണെന്നും 126 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.
യുദ്ധത്തില്‍ നേരിട്ട് പങ്കാളിയാകാന്‍ അമേരിക്ക തയ്യാറാകുന്നതായാണ് സൂചന. ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ ഇറാനില്‍ ലക്ഷ്യം നേടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. അതിനിടെ യുഎസ് സുരക്ഷാ കൗണ്‍സില്‍ യോഗം അവസാനിച്ചു. ഒരു മണിക്കൂര്‍ 20 മിനിറ്റായിരുന്നു ട്രംപ് പങ്കെടുത്ത യോഗം നീണ്ടത് . ബങ്കര്‍ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നത് ചര്‍ച്ചയായെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഇസ്രായേലിന് റീഫ്യുവല്‍ എയര്‍ക്രാഫ്റ്റുകള്‍ നല്‍കുന്നതും ചര്‍ച്ചയായി. അതിനിടെ, ഇറാനെ ആക്രമിക്കാന്‍ യുഎസ് തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനെ നേരിട്ട് ആക്രമിക്കുന്നത് പല ഓപ്ഷനുകളില്‍ ഒന്ന് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
Related News