തിരുവനന്തപുരം: ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആര്‍എസ്എസിനെതിരെ നിരന്തരം പോരാടിയവരാണ് സിപിഎമ്മുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി സിപിഎമ്മിന് യോജിപ്പിന്റെ ഒരുമേഖലയുമില്ല. അവരുടെ ആശയങ്ങള്‍ക്കെതിരെ പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസ്റ്റുകാരെ കൊലപ്പെടുത്താന്‍ ആയുധവുമായി കാത്തിരിക്കുന്ന വര്‍ഗീയക്കൂട്ടമാണ് ആര്‍എസ്എസ്. ആര്‍എസ്എസ് എന്നല്ല, ഒരു വര്‍ഗീയശക്തികളുമായും ഇന്നലെയും ഇന്നും നാളെയും സിപിഐ എമ്മിന് യോജിപ്പുണ്ടാകില്ല. അതുകൊണ്ടാണ് എല്ലാ വര്‍ഗീയശക്തികളും സിപിഎമ്മിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയത്. അടിയന്തരാവസ്ഥയെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു. അദ്ദേഹം നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ തെറ്റിധാരണ പരന്നപ്പോള്‍ അദ്ദേഹം തന്നെ അതു വിശദീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരാവാസ്ഥക്കാലത്ത് സിപിഐ എമ്മും ആര്‍എസ്എസും തമ്മില്‍ യാതൊരുബന്ധവും ഉണ്ടായിട്ടില്ല. 1974ലാണ് ജനതാപാര്‍ടി രൂപീകരിക്കുന്നത്. അടിയന്തരാവാസ്ഥയ്‌ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ചെറുത്തുനില്‍പ്പുണ്ടായി. വിശാലമുന്നണി ജനതാപാര്‍ടിയായി രൂപപ്പെട്ടപ്പോഴും സിപിഎം വേറിട്ടുനിന്നു. പാര്‍ട്ടി അന്ന് അടിയന്തരാവസ്ഥക്കെതിരെ സ്വന്തം നിലയില്‍ സമരം ചെയ്തു. ജനതാപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഹകരണമാണുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു.
എത്രവലിയ ശത്രുവായാലും തലകുനിക്കാതെ രാഷ്ട്രീയം പറയാന്‍ സിപിഎമ്മിന് കെല്‍പ്പുണ്ട്. ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന ഒരുനിലപാടും ഒരുഘട്ടത്തിലും സിപിഎം സ്വീകരിച്ചിട്ടില്ല. 215 സഖാക്കളെ കൊലപ്പെടുത്തിയവരാണ് ആര്‍എസ്എസ്. അതിലൊരു ഘട്ടത്തിലും ഏതെങ്കിലും ഒരാളുടെ കാര്യത്തിലെങ്കിലും ആര്‍എസ്എസ് ചെയ്തത് ശിരിയായില്ല എന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല, ആര്‍എസ്എസ് ആരാധിക്കുന്നവരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ വണങ്ങിയത് ആരാണെന്ന് കേരളം കണ്ടതാണ്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍നിന്നിരുന്നു എന്ന് പറഞ്ഞത് മുന്‍ കെപിസിസി പ്രസിഡന്റാണ്. എന്തെങ്കിലും വിവാദമുണ്ടാക്കി സിപിഎമ്മിനെ ആര്‍എസ്എസുമായി ബന്ധിപ്പിക്കാമെന്നുവെച്ചാല്‍ അത് അത്രവേഗത്തില്‍ ഏശില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ അംഗീകൃതമല്ലാത്ത ബിംബങ്ങള്‍ വെച്ചത് ശരിയല്ലാത്തതിനാലാണ് കൃഷിമന്ത്രി വിട്ടുനിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന അംഗീകരിക്കാത്ത ഒരു ചിത്രമാണവിടെ വെച്ചത്. രാജ്ഭവനെ ആര്‍.എസ്.എസിന്റെ പ്രചാരണത്തിനുള്ള വേദിയാക്കരുത്. രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുന്നതിനെ അംഗീകരിക്കാനാകില്ല. ഭരണഘടനാ വിരുദ്ധമാണത്. ഭാരതാംബയെന്ന ചിത്രീകരണം ഭരണഘടനാ വിരുദ്ധമാണ്. ആര്‍.എസ്.എസിന് ആ ചിത്രം ബഹുമാനിക്കാം, എന്നാല്‍ എല്ലാവരും അത് അംഗീകരിക്കണമെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Related News