l o a d i n g

സാംസ്കാരികം

അന്തര്‍മുഖനായ ആ എഴുത്തുകാരനെക്കുറിച്ച് ഡോ. അദീല അബ്ദുല്ല ഐ.എ.എസ് പറയുന്നത്....

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2025



തിരുവനന്തപുരം- ഇംഗ്ലീഷ് നോവല്‍ രചനക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഏക സാഹിത്യകാരന്‍ അനീസ് സലിം എന്ന വര്‍ക്കലക്കാരനാണ്. പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അനീസ് ഇതിനകം എഴുതിയത് ഏഴ് പുസ്തകങ്ങളാണ്. എല്ലാം ഇംഗ്ലീഷില്‍. അനീസിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയത് അടങ്ങാത്ത വായനാദാഹം തന്നെ. വായനാദിനത്തില്‍ അക്കഥ പങ്കുവെക്കുകയാണ് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. അദീല അബ്ദുല്ല തന്റെ ഫെയ്‌സ്ബുക്ക് പേജില്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇംഗ്ലീഷ് ഭാഷയിലെ എഴുത്തിന് കേരളത്തില്‍ നിന്ന് കേന്ദ്ര സാഹിത്യ അവാര്‍ഡ് ലഭിച്ചത് നാല് പേര്‍ക്കാണ്; കവിതയില്‍ മാധവികുട്ടി അഥവാ കമലദാസിനും ജീത്ത് തയ്യിലിനും ഉപന്യാസത്തിന് അരുന്ധതി റോയിക്കും. ഇംഗ്ലീഷ് നോവല്‍ രചനയ്ക്ക് ഇതുവരെ ഒരാള്‍ക്ക് മാത്രമേ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുള്ളൂ. അത് സാക്ഷാല്‍ അനീസ് സലിം എന്ന വര്‍ക്കലക്കാരനാണ്.

പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനീസ് സലിം ഇതിനകം ഏഴോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. വ്യത്യസ്തമായ കഥാന്തരീക്ഷവും ക്രാഫ്റ്റുമാണ് ഓരോ പുസ്തകത്തിന്റെയും സവിശേഷത.

അനീസ് സലിമിന്റെ പുസ്തകങ്ങളില്‍ പ്രിയപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായമാണ്. ചിലര്‍ക്കത് 'വാനിറ്റി ബാഗ്', മറ്റ് ചിലര്‍ക്ക് 'ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസെന്‍ഡന്റ്‌സ് ', വേറെ ചിലര്‍ക്ക് 'ദി സ്‌മോള്‍ ടൗണ്‍ സീ'. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്നുണ്ട്. ഒരു പുസ്തകം കൊണ്ടു മാത്രം ഹിറ്റാകുന്ന വണ്‍ ബുക്ക് വണ്ടര്‍ പ്രതിഭാസങ്ങള്‍ക്കിടയില്‍ അനീസ് ഒരു യഥാര്‍ത്ഥ പ്രതിഭാസമാണ്.

പൊതുവേ ഉള്‍വലിഞ്ഞു ജീവിക്കുന്ന ഇദ്ദേഹത്തിന് പത്താംതരം വിദ്യാഭ്യാസ യോഗ്യതയേ ഉള്ളൂ, 10ാം ക്ലാസ്സ് വെറും പാസ് മാര്‍ക്കോടെ പാസായ ഒരാള്‍. എങ്കില്‍ പിന്നെ അനീസിനെ എഴുത്തുകാരനാക്കിയതിന് പിന്നില്‍ എന്താണ്? അത് അദ്ദേഹത്തിന്റെ പരന്ന വായന തന്നെയാണ്. അനീസ് സലിമിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, പശ്ചിമേഷ്യയിലും മറ്റുമായി ജോലി ചെയ്ത വായനപ്രിയനായ പിതാവില്‍ നിന്ന് തന്നെയാണ് അനീസ് വായനാശീലം പഠിച്ചത്.

പൊതുവേ അന്തര്‍മുഖനായ അദ്ദേഹത്തിന് ലോകത്തോടുള്ള സംവാദം വായന വഴിയായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍, വീട്ടിലെ മുറിക്കുള്ളില്‍ ഇരുന്ന്, കര്‍ട്ടനുകള്‍ക്ക് മേല്‍ തുണി വിരിച്ച് ഇരുന്ന് വായിക്കുന്ന അനീസ് സലിമിന്റെ ബാല്യം, തന്റെ ആത്മകഥാംശമുള്ള, 'അന്ധയുടെ അവകാശികള്‍' എന്ന കൃതിയിലെ അമര്‍ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.
ചെറുപ്പത്തില്‍ വായനകള്‍ പലതും വി എസ് നയ്‌പോള്‍, ജോര്‍ജ് ഓര്‍വെല്‍ എന്നിവരിലേക്ക് ചെല്ലുമ്പോഴും എക്കാലത്തെയും തന്റെ പ്രിയപ്പെട്ട പുസ്തകമായി അദ്ദേഹം പറയുന്നത് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' ആണ്. ഇനി ആര് നോവല്‍ രചിച്ചാലും അവിടെവരെ എത്തില്ല എന്ന വിശേഷണമാണ് മാര്‍ക്കേസിന്റെ നോവലിനെപ്പറ്റി അനീസ് തന്നെ പറയുന്നത്.

വായനക്കാരിയായ എനിക്ക് ഒരു നയ്‌പോള്‍ ശ്രേണിയിലേക്ക് വരച്ചിടാന്‍ കഴിയുന്ന പുസ്തകമാണ് 'അന്ധയുടെ അവകാശികള്‍' അഥവാ ' ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസെന്‍ഡന്റ്‌സ്'. തലമുറകളുടെ കഥകള്‍ പറയുന്ന ഈ നോവലിനാണ് അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതും. വര്‍ക്കലയില്‍ നടക്കുന്ന ഈ നോവലില്‍ വര്‍ക്കലയിലെ കടലും കായലും പാലവും റെയില്‍ പാളങ്ങളെല്ലാം ഓരോ കഥാപാത്രമായി വരുന്നത് വിസ്മയകരമായി അനുഭവപ്പെടും. തനതായ ഒരു രചനാ ഭൂമിക ഉണ്ടാക്കാനുള്ള അനീസിന്റെ കഴിവ് 'ദി ബെല്‍ ബോയ്' പോലെയുള്ള നോവലുകളിലും കാണാന്‍ കഴിയും. സങ്കടത്തെയും തമാശയെയും ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന ആഖ്യാന രീതിയും കഥാപാത്രങ്ങളുടെ ആഴവും അവരുടെ ഡിസ്‌ക്രിപ്ഷനും നന്നായി അവതരിപ്പിക്കുന്ന അനീസിനെ 'റൈറ്റര്‍ ഓഫ് അഡ്ജക്റ്റീവ്' എന്നും വിളിക്കാറുണ്ട്.

തന്റെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരനാവുക എന്നത് ഏറെ ക്ലേശകരമാണെന്ന് അനീസ് തന്നെ പറയുന്നു. ഓരോ എഴുത്തും എഴുത്തുകാരന്‍ തനിക്ക് നിര്‍മ്മിക്കുന്ന ശവകുടീരമാണ് എന്ന്. പാമ്പ് പടം പൊഴിക്കുന്ന പോലെ എഴുത്തുകാരന്‍ ഒരോ എഴുത്തിലൂടെയും തന്റെ ഒരു ആത്മത്തെ പൊഴിച്ചു കളയുന്നു. ഏറെ ദുഷ്‌കരമായ ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ എഴുതിയില്ലെങ്കില്‍ അശാന്തമാകുന്ന മനസ്സിന്റെ ഉടമ കൂടിയാകുന്നു എഴുത്തുകാരന്‍. എഴുത്തുകാരന്‍ ജീവിക്കുന്ന അത്തരം സംഘര്‍ഷ നിമിഷങ്ങളില്‍, തനിക്ക് വേണ്ടി താന്‍ എഴുതുന്ന എഴുത്തുകളാണ് എഴുതാനുള്ള ധൈര്യമെന്നും അനീസ് പറയാറുണ്ട്.

എഴുത്തും വായനയും ഇഴകലര്‍ന്നു നില്‍ക്കുന്നു. വായിക്കുന്നവന് എഴുതാനും എഴുതുന്നവന് വായിക്കാനും ഒരു നിര്‍ബന്ധാവസ്ഥ കൂടി ഉണ്ടാവുന്നു എന്നും അനീസ് നിരീക്ഷിക്കുന്നു.
വായിക്കുന്നതാവട്ടെ നല്ല ലോകോത്തര സാഹിത്യം. പോപ്പുലര്‍ പുസ്തകങ്ങള്‍ മാത്രം വായിച്ച്, അരുന്ധതി റോയിയെ പോലെ എഴുതാന്‍ മാത്രം ആളുകള്‍ എന്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഓരോരുത്തര്‍ക്കും തനതായ ഒരു ശൈലിയുണ്ട്. അത് വികസിപ്പിച്ചെടുക്കണം എന്നും അദ്ദേഹം പറയുന്നു.

ഇത്രയൊക്കെ പുസ്തക വായനയുള്ള, ഏഴോളം പുസ്തകങ്ങള്‍ രചിച്ച അനീസ് സലിം പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. എഴുത്ത് സജീവമാവുമ്പോഴും സാഹിത്യ സദസ്സുകളില്‍ പക്ഷെ അദ്ദേഹത്തെ കാണാറില്ല. ലിറ്റററി ഫെസ്റ്റിവലുകള്‍ രാഷ്ട്രനിര്‍മ്മാണവും വികസനവും ബിസിനസ്സും ചര്‍ച്ച ചെയ്യുമ്പോള്‍, യഥാര്‍ത്ഥത്തില്‍ സാഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ സര്‍ഗാത്മകതയുടെ രസക്കൂട്ടുകളെക്കുറിച്ച് പറഞ്ഞു തരാന്‍ കഴിയുന്ന എഴുത്തുകാരരെയാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ഉയര്‍ന്നു വരാനുള്ള അനേകായിരം സര്‍ഗ പ്രതിഭകള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ എന്തൊക്കെ കാര്യങ്ങളുണ്ട് ഈ എഴുത്തുകാരനില്‍.
അല്ലെങ്കിലും എഴുത്തുകാര്‍ക്ക് മൗനം പൂണ്ടിരിക്കാനുള്ള അവകാശം ആരാണ് കൊടുത്തത്? വായനയിലേക്ക് വഴികാട്ടുന്ന മഹാ വെളിച്ചം കയ്യില്‍ വഹിച്ചുകൊണ്ടാണല്ലോ ഈ മൗനം.

ഞാന്‍ വായിച്ച അനീസ് സലിമിന്റെ എല്ലാ പുസ്തകങ്ങളും എനിയ്ക്ക് ഇഷ്ടപ്പെട്ടു. ആദ്യം വായിച്ചത് 'ദി 'ഓഡ് ബുക്ക് ഓഫ് ബേബി നെയിംസും' അവസാനം ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസെന്‍ഡന്റ്'സും ( ആ പുസ്തകത്തിന്റെ hangover ലാണ് ഈ എഴുത്തു ??). എല്ലാം തന്നെ ഗംഭീരം.
ഇവ പ്രിയ വായനക്കാര്‍ വായിക്കുമല്ലോ. എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ പ്രചോദനമാവട്ടെ.
കൂടുതല്‍ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാന്‍ നമുക്ക് സാധിക്കട്ടെ. യൂട്യൂബില്‍ അനീസ് സലിമിന്റെ ഒരു ഇന്റര്‍വ്യൂ പോലുമില്ല. അദ്ദേഹത്തിന്റെ നല്ല ഇന്റര്‍വ്യൂകളും പ്രതീക്ഷിക്കുന്നു. നല്ല എഴുത്തുകളെപ്പറ്റി നമുക്ക് വായിച്ചു മനസ്സിലാക്കാം. വായനയുടെ പുതിയ വാതായനങ്ങള്‍ തുറക്കട്ടെ.റീല്‍സില്‍ നിന്ന് കണ്ണുകള്‍ പുസ്തകത്തിലേക്കും . മികച്ച എഴുത്തുകളും എഴുത്തുകാരും നമുക്കിടയില്‍ ഉണ്ടാവട്ടെ . വായന അതിനു പ്രചോദനമാവട്ടെ .

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026