തെഹ്റാന്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക കൂടി ഇടപെട്ടതോടെ പശ്ചിമേഷ്യ കനത്ത യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക വെളിപ്പെടുത്തിയതോടെയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് എക്സിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം പൂര്‍ത്തിയാക്കി അമേരിക്കന്‍ വിമാനങ്ങള്‍ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിച്ചുകൊണ്ട് പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് തള്ളിയിട്ടതിന് പിന്നാലെ 'ഇനി സമാധാനത്തിന്റെ സമയ'മെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. യു.എസ് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി. മിഡില്‍ ഈസ്റ്റിലെ സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്ന സൂചനയും ഇറാന്‍ നല്‍കി. ഇസ്രായേലിന് സൈനിക സഹായം നല്‍കുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്. 'ഇസ്രയേലിലേക്ക് കപ്പല്‍ വഴിയോ വിമാനം വഴിയോ സൈനിക സഹായം അയയ്ക്കുന്ന ഏതൊരു രാജ്യത്തെയും ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളികളായി കണക്കാക്കുകയും ഇറാന്‍ സൈന്യത്തിന്റെ ലക്ഷ്യമായി മാറുകയും ചെയ്യും' -സൈനിക വക്താവ് സമൂഹമാധ്യമങ്ങളില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
ഇറാന്റെയും അമേരിക്കുയുടേയും നീക്കങ്ങള്‍ പശ്ചിമേഷ്യയിലാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ ഇപ്പോള്‍ തന്നെ താളം തെറ്റിയിരിക്കുകയാണ്. സംഘര്‍ഷം കൂടുന്നതോടെ ഗള്‍ഫ് മേഖലയിലാകെ സര്‍വീസുകള്‍ റ്ദ്ദാക്കുന്നതിനും അനിശ്ചിതമായി നീളുന്നതിനുമൊക്കെ ഇടയാക്കും. അവധിക്കാലം ആരംഭിക്കാനിരിക്കെ പ്രവാസികളായ നൂറുകണക്കിനു കുടുംബങ്ങളാണ് നാട്ടിലേക്കു പോരുന്നതിന് തയാറായിട്ടുള്ളത്. ഇവരെയെല്ലാം ഇതു പ്രതികൂലമായി ബാധിക്കും.
'ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയടക്കം ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കിയിരിക്കുന്നു. എല്ലാ യുദ്ധവിമാനങ്ങളും ഇപ്പോള്‍ ഇറാന്‍ വ്യോമമേഖലക്ക് പുറത്താണ്. പ്രധാന ആണവ മേഖലയായ ഫോര്‍ഡോയില്‍ വന്‍തോതില്‍ ബോംബുകളാണ് വിക്ഷേപിച്ചത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരികെ മടങ്ങുകയാണ്. അമേരിക്കന്‍ പോരാളികളെ അഭിനന്ദിക്കുന്നു. ലോകത്തെ മറ്റൊരു സൈനികശക്തിക്കും ഇത് ചെയ്യാന്‍ സാധ്യമല്ല. ഇനി സമാധാനത്തിന്റെ സമയമാണ്. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് നന്ദി' -ട്രംപ് പോസ്റ്റില്‍ പറഞ്ഞു.
ഇറാന്‍ ആണവകേന്ദ്രങ്ങളിലെ യു.എസ് ആക്രമണം ചരിത്രം മാറ്റുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും അഭിപ്രായപ്പെട്ടു. ആക്രമണം നടത്തിയതിന് ട്രംപിനെ അഭിനന്ദിച്ച നെതന്യാഹു കൃത്യമായ സമയത്താണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ ഭാഗമായി വലിയ കാര്യങ്ങളാണ് ഇസ്രായേല്‍ ചെയ്തത്. എന്നാല്‍, ഇന്ന് രാത്രി നടത്തിയ ആക്രമണത്തിലൂടെ ആര്‍ക്കും മറികടക്കാനാവാത്ത കാര്യങ്ങളാണ് യു.എസ് ചെയ്തത്. ട്രംപിന്റെ നടപടി പശ്ചിമേഷ്യയെ അഭിവൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് നെതന്യാഹു അവകാശപ്പെട്ടു.
എന്നാല്‍ യുഎസിന്റേത് അപകടകരമായ നടപടിയാണെന്നും മിഡില്‍ ഈസ്റ്റിലം സംഘര്‍ഷം നിയന്ത്രണാതീതമാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
Related News