ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരഘ്ചിയുമായി കൂടിക്കാഴ്ച നടത്തി. തുർക്കിയിലെഇസ്താംബൂളിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ(ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ 51-ാമത് യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച ഖത്തർ പ്രധാനമന്ത്രി, ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണ് ആക്രമണമെന്നും ആവർത്തിച്ചു.
ഇതിനിടെ,ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ)യുടെ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ അംബാസഡർമാരുമായി ഇന്ന് വിയന്നയിൽ കൂടിക്കാഴ്ച നടത്തി.ഇറാൻ-ഇസ്രായേൽ സംഘർഷ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളുടെ ആശങ്കകൾ യോഗത്തിൽ ചർച്ചയായി. ജിസിസി രാജ്യങ്ങളുമായി ഭൂമിശാസ്ത്രപരമായി അടുത്തുകിടക്കുന്ന മേഖലയിലെ ആണവ സുരക്ഷയിലുള്ള ജിസിസി രാജ്യങ്ങളുടെ ആശങ്ക അംബാസഡർമാർ ഐഎഇഎ മേധാവിയയുമായി ചർച്ച ചെയ്തു.
Related News