ഗാസ - ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. വിശപ്പും പോഷകാഹാരക്കുറവും കാരണം മരിച്ച കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നതായി അവര്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ഉപരോധം തുടരുന്നതും, അതിര്‍ത്തി ള്‍ അടച്ചിടുന്നതും, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍പ്പൊടി എന്നിവയുടെ പ്രവേശനം നിഷേധിക്കുന്നതും ദുരിതം വര്‍ധിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കുഞ്ഞുങ്ങളെയും രോഗികളെയും പോലെ ഏറ്റവും ദുര്‍ബലരായവരെയാണ് കൂടുതലായി ബാധിക്കുന്നത്.
ഈ അപകടകരമായ മാനുഷിക പ്രതിസന്ധി രൂക്ഷമാകവേ, ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ് ഭയാനകമാണ്. വര്‍ഷാരംഭം മുതല്‍ പോഷകാഹാരക്കുറവിന്റെ ചികിത്സക്കായി പ്രതിദിനം ഏകദേശം 112 കുട്ടികളെയാണ് ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. ഉപരോധം കാരണം ഭക്ഷണത്തിന്റെയും മരുന്നിന്റെയും ലഭ്യതയിലുണ്ടായ കുറവാണ് ഇതിന് കാരണം.
ഗാസയിലെ ആരോഗ്യസംവിധാനം പൂര്‍ണ്ണമായ തകര്‍ച്ച നേരിടുകയാണെന്നും WHO വിശദീകരിച്ചു. 36 ആശുപത്രികളില്‍ 17 എണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. വടക്കന്‍ ഗാസ മുനമ്പിലും തെക്കന്‍ ഗാസയിലെ റാഫയിലും ആശുപത്രികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാണ്. ഇത് അടിസ്ഥാന വൈദ്യസഹായം പോലും ലഭ്യമാക്കുന്നതിന് തടസ്സമാകുകയും ആയിരക്കണക്കിന് കുട്ടികളുടെ ജീവന് നേരിട്ട് ഭീഷണിയാകുകയും ചെയ്യുന്നു.
തുടര്‍ച്ചയായ ഉപരോധം കാരണം അടിസ്ഥാന ആവശ്യങ്ങള്‍ പോലും കിട്ടാക്കനിയാകുന്നു. ലഭ്യമെങ്കില്‍ തന്നെ അവയുടെ വില താങ്ങാനാവുന്നതിലും അപ്പുറമാണ്. ആവശ്യമായ ഭക്ഷ്യസഹായത്തിന്റെ 80% വും ഗാസയില്‍ എത്തുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് പല കുടുംബങ്ങളെയും ഒരു ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. മതിയായ പോഷകാഹാരത്തിന്റെ അഭാവവും തകര്‍ന്ന ആരോഗ്യ സംവിധാനവും വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.
ഇത്തരം സാഹചര്യത്തില്‍, തടസ്സങ്ങളില്ലാതെ ജീവന്‍രക്ഷാ സഹായം ലഭ്യമാക്കാനും സാധാരണക്കാരെ, പ്രത്യേകിച്ച് കുട്ടികളെ, ഇനിയും മരണങ്ങളില്‍ നിന്ന് രക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തിരവും നിര്‍ണ്ണായകവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. ഈ മനുഷ്യനിര്‍മ്മിത പ്രതിസന്ധിക്ക് അറുതി വരുത്താന്‍ നയപരമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Related News