കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നൗഷാദ് ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നും കുഴിച്ചിടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമുള്ള വാദവുമായി സൗദി അറേബ്യയില്‍നിന്ന് ഫേസ്ബുക്ക് വിഡിയോയില്‍ രംഗത്തെത്തി. അതിനിടെ നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലാണ് നൗഷാദ് ഇപ്പോഴുള്ളത്.
നൗഷാദ് ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞത് :- 'കൊലക്കേസിലെ ഒന്നാം പ്രതി എന്നുപറയുന്ന നൗഷാദാണ്. ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടുമില്ല, മുങ്ങിയിട്ടുമില്ല. രണ്ടുമാസത്തെ വിസിറ്റിങ്ങിനായി ഗള്‍ഫിലെത്തിയതാണ്. ഞാന്‍ ഇങ്ങോട്ടും വരുന്നതും തിരിച്ചങ്ങോട്ട് വരാന്‍ പോകുന്നതുമെല്ലാം പൊലീസിനെ കൃത്യമായി അറിയിച്ചതാണ്. സറണ്ടര്‍ ആകാന്‍ വേണ്ടിയാണ് അങ്ങോട്ടുവരുന്നത്. കൊലപാതകം നടന്നുവെന്നത് ശരിയല്ല. ഈ വ്യക്തി ആത്മഹത്യ ചെയ്തതാണ്.
എനിക്കും സുഹൃത്തുകള്‍ക്കും മറ്റുള്ളവര്‍ക്കും ഉള്‍പ്പെടെ 30 ഓളം പേര്‍ക്ക് ഹേമചന്ദ്രനില്‍ നിന്ന് പണം കിട്ടാനുണ്ടായിരുന്നു. അത് സംഘടിപ്പിക്കാനായി ഞങ്ങളുമായി ഹേമചന്ദ്രന്‍ നിരവധി സ്ഥലങ്ങളില്‍ പോയി. പണം കിട്ടാത്തത് കൊണ്ട് എഗ്രിമെന്റ് എഴുതിച്ച് ഒരു വീട്ടില്‍ കൊണ്ടുവിട്ടതാണ്. അവിടെ അയാള്‍ ഒറ്റക്കായിരുന്നു. ആരും പിടിച്ചുവെച്ചതൊന്നുമല്ല. വേണമെങ്കില്‍ അവിടെ നിന്ന് പോകാമായിരുന്നു. എന്നാല്‍, രാവിലെ ഇയാള്‍ ആത്മഹത്യ ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ സുഹൃത്തിനോട് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ കുഴിച്ചിടുകയല്ലാതെ വേറെ വഴിയില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് മൂന്ന് പേരും കൂടെ കുഴിച്ചിട്ടത്. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കാന്‍ തയാറാണ് ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാനാവില്ല. മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണം. ആത്മഹത്യയാണെന്ന് വ്യക്തമാകും.'- നൗഷാദ് വീഡിയോയില്‍ പറഞ്ഞു.
കേസില്‍ മറ്റു പ്രതികളായ ജ്യോതിഷ് കുമാര്‍, ബി.എസ്. അജേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് സഹായംചെയ്ത രണ്ടു സ്ത്രീകള്‍കൂടിയുണ്ടെന്നും അവരും പ്രതികളാവുമെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയില്‍പ്പെടുത്തി സംഘത്തിന്റെ കൈയിലെത്തിച്ച കണ്ണൂര്‍ സ്വദേശിനി, തട്ടിക്കൊണ്ടുപോകലിനെയും കൊലപാതകത്തെയുംകുറിച്ച് അറിയാവുന്ന ഗുണ്ടല്‍പേട്ട് സ്വദേശിനി എന്നിവരെയാണ് പ്രതികളാക്കുകയെന്നും പൊലീസ് വെളിപ്പെടുത്തി.
Related News