ദോഹ: ജൂണ്‍ 23 തിങ്കളാഴ്ച രാത്രിയില്‍ ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെ ഇറാന്‍ തോടുത്തു വിട്ട 20 ഓളം മിസൈലുകള്‍ വീഴ്ത്താന്‍ ഖത്തര്‍ വ്യോമ പ്രതിരോധ സംവിധാനം 200ലധികം മിസൈലുകള്‍ ഉപയോഗിച്ചതായി ഖത്തര്‍. രണ്ടു സ്ഥലങ്ങളില്‍ വെച്ച് ഖത്തര്‍ വ്യോമസേനയാണ് ഇറാനിയന്‍ മിസൈലുകള്‍ വീഴ്ത്തിയതെന്നും അധികാരികള്‍ രുക്തമാക്കി. റോം ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ അഫേഴ്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ ഖത്തര്‍ വിദേശമന്ത്രാലയ വക്താവ് ഡോ.മജിദ് അല്‍ അന്‍സാരിയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഖത്തര്‍ കനത്ത വില നല്‍കേണ്ടി വന്നെന്നും എന്നാല്‍ സമാധാനത്തിന് വേണ്ടി ഖത്തര്‍ സംയമനം പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ആക്രമണം മൂലം സൈനികമായും സാമ്പത്തിക മേഖലയിലും ഉണ്ടായ വലിയ ചിലവിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. കാരണം ഞങ്ങളുടെ ഇറാന്‍ വ്യോമാതിര്‍ത്തി ആറു മണിക്കൂറിലധികം അടച്ചിരുന്നു. ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല സുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന്റെ പ്രശസ്തിക്കുണ്ടാവുന്ന മാനനഷ്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിന്നെതിരായ ഒരു നിരുപദ്രവകരമായ ആക്രമണമായിരുന്നില്ല ഇത്. പക്ഷെ, വീണ്ടും ഞങ്ങള്‍ സമാധാനം തിരഞ്ഞെടുത്തു. കാരണം ഞങ്ങള്‍ പഠിച്ചത് അതാണ്. ഭാവിയില്‍ ഞങ്ങള്‍ അതു തന്നെ ചെയ്യും.
രണ്ടു സ്ഥലങ്ങളിലായി മൂന്നു പാട്രിയറ്റ് പ്രതിരോധ ബാറ്ററികള്‍ വിന്യസിച്ചാണ് ഖത്തര്‍ ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ചു വീഴ്ത്തിയത്. ഇറാന്‍ തൊടുത്തുവിട്ട 20 മിസൈലുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം തകര്‍ക്കാന്‍ 200ലധികം മിസൈലുകള്‍ ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു.
ഏഴു മിസൈലുകളും 13 മിസൈലുകളൂം അടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായാണ് മിസൈലുകള്‍ വിക്ഷേപിച്ചത്.ആദ്യ ഗ്രൂപ്പ് കടലില്‍ വെച്ച് തകര്‍ത്തു: രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്നുള്ള ഒരു മിസൈല്‍ അല്‍ ഉദൈദില്‍ പതിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ആക്രമണം ഇറാനികളുമായി ഏകോപിച്ചുള്ളതാണെന്ന വാര്‍ത്ത അല്‍ അന്‍സാരി നിഷേധിച്ചു. എന്നാല്‍ മിസൈലുകള്‍ വരുന്നുണ്ടെന്ന വിവരം മണിക്കൂറു'കള്‍ക്ക് മുമ്പ് ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.
Related News