ദോഹ: ഹമാസുമായി താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രതിനിധി സംഘം ഇന്ന് ദോഹയില്‍ എത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷാ മന്ത്രിസഭയോഗത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ക്കായി ദോഹയിലേക്ക് സംഘത്തെ അയക്കാന്‍ തീരുമാനിച്ചതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ തയാറാവില്ലെന്ന് ഹമാസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നത്.
രണ്ടു മാസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലില്‍ 10 ബന്ദികളെയും 18 മൃതദേഹങ്ങളും ഹമാസ് കൈമാറണം എന്നാണ് വ്യവസ്ഥ. ഇതിന് ആനുപാതികമായി ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. ഗസ്സയില്‍ യുഎന്‍ മേല്‍നോട്ടത്തില്‍ കുറ്റമറ്റ രീതിയിലുള്ള സഹായ വിതരണവും വ്യവസ്ഥയിലുണ്ട്. പൂര്‍ണ യുദ്ധവിരാമത്തിലേക്ക് ചര്‍ച്ച നീളണമെന്ന ആവശ്യം ഹമാസ് മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായേലിനുള്ളില്‍ കടുത്ത ഭിന്നത തുടരുകയാണ്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ സമ്മര്‍ദം ശക്തമാണെന്നിരിക്കെ, വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടു പോവുകയല്ലാതെ നെതന്യാഹു സര്‍ക്കാറിനു മുന്നില്‍ മറ്റു വഴികളില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. നാളെയാണ് വൈറ്റ്ഹൗസില്‍ ട്രംപുമായുള്ള നെതന്യാഹുവിന്റെ നിര്‍ണായക കൂടിക്കാഴ്ച. വെടിനിര്‍ത്തലുമായി സഹകരിക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും മുഴുവന്‍ ഫലസ്തീന്‍ കൂട്ടായ്മകളുടെയും പിന്തുണ അതിനുണ്ടെന്നും ഹമാസ് അറിയിച്ചു.
അതിനിടെ, ഗസ്സയില്‍ ആക്രമണം ശക്തമായി തുടരുകയാണ് ഇസ്രായേല്‍. ഇന്നലെ മാത്രം 78 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണത്തിനു കാത്തുനിന്ന 14 പേരും ഇവരില്‍ ഉള്‍പ്പെടും. ഭക്ഷ്യസഹായ കേന്ദ്രങ്ങളില്‍ വരിനിന്ന 743 പേരെയാണ് ഇതിനകം ഇസ്രായേല്‍ കൊന്നു തള്ളിയത്. സഹായ കേന്ദ്രത്തിലെ രണ്ട് ജീവനക്കാര്‍ക്ക് ഹമാസ് ആക്രമണത്തില്‍ പരിക്കേറ്റതായി യു.എസ് സ്റ്റേറ്റ് വകുപ്പും അറിയിച്ചു.
Related News