ജിദ്ദ: ഖുര്‍ആനില്‍ ഏറ്റവുമധികം പേരെടുത്തു പറഞ്ഞ പ്രവാചകന്‍ മൂസ (അ)യുടെ ജീവിതം മുഴുവന്‍ നിര്‍ഭയത്വത്തിന്റേതാണെന്നും ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ മാതൃകയാക്കാനുള്ള ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നുപോയ പ്രവാചകനായിരുന്നു അദ്ദേഹമെന്നും പ്രമുഖ വാഗ്മിയും ഇസ്ലാഹീ പ്രഭാഷകനുമായ ഉനൈസ് പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'പ്രതിസന്ധിയുടെ സമുദ്രത്തിന്റെ മുന്നില്‍ ഒരു ദൈവദൂതന്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂസയും സഹോദരന്‍ ഹാറൂണും പ്രവാചകന്മാര്‍ ആയതിന് ശേഷം ആദ്യമായി സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചത് അന്നത്തെ ഈജിപ്തിലെ ഭരണാധികാരിയും ഇസ്രായേല്‍ ജനതയെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്ന ഫിര്‍ഔനിനെ ആയിരുന്നു. താനൊരു പ്രവാചകനാണെന്ന് തെളിയിക്കുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ മൂസ നബി കാണിച്ചപ്പോള്‍ ഫിര്‍ഔനിന്റെ കിങ്കരന്മാരായ അന്നാട്ടിലെ ജാലവിദ്യക്കാര്‍ പോലും പ്രവാചകനില്‍ വിശ്വസിച്ചെങ്കിലും അഹങ്കാരം നിമിത്തം ഫിര്‍ഔന്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് മൂസയില്‍ വിശ്വസിച്ചവരുടെ കൈകാലുകള്‍ എതിര്‍ ദിശയില്‍ വെട്ടുകയും ലോകചരിത്രത്തില്‍ തന്നെ ആദ്യമായി കുരിശില്‍ തറച്ചുള്ള കൊലപാതകത്തിന് അവരെ വിധേയരാക്കുകയും ചെയ്തു. പിന്നീട് മൂസ നബിയും ഇസ്രായേല്‍ സമുദായവും ചെങ്കടല്‍ കടന്നുകൊണ്ട് അവിടെ നിന്ന് പാലായനം ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഫിര്‍ഔനും സൈന്യവും അവരെ പിന്തുടര്‍ന്നെങ്കിലും പ്രവാചകനും കൂട്ടരും കടല്‍ കടന്ന് രക്ഷപ്പെടുകയും ഫിര്‍ഔനും സൈന്യവും ചെങ്കടലില്‍ മുങ്ങി മരിക്കുകയുമായിരുന്നു. ഈ സംഭവത്തിന്റെ നന്ദിസൂചകമായിട്ടാണ് ലോകമുസ്ലിങ്ങള്‍ ഇന്നും മുഹര്‍റം പത്തിന് നോമ്പെടുക്കുന്നത്.
ഇതുപോലെ സൃഷ്ടാവിന്റെ ഒരുപാട് സഹായങ്ങള്‍ ലഭിച്ചിട്ടും പ്രവാചകനോട് നന്ദികേട് കാണിക്കുകയായിരുന്നു ജൂതന്മാര്‍ പിന്നീട് ചെയ്തത്. വാഗ്ദത്ത ഭൂമിയായ ഫലസ്തീന്‍ ലഭിക്കാന്‍ അവിടെയുണ്ടായിരുന്ന 'അമാലിക്കുകള്‍' എന്ന വിഭാഗത്തോട് ഏറ്റ്മുട്ടേണ്ട അവസ്ഥ വന്നപ്പോള്‍ മൂസ നബിയും അദേഹത്തിന്റെ രക്ഷിതാവും പോയി യുദ്ധം ചെയ്യട്ടെയെന്നും അവിടെ ഭൂമി ലഭിച്ചാല്‍ തങ്ങള്‍ അവിടേക്ക് വന്നോളാമെന്നുമുള്ള പരിഹാസമായിരുന്നു അവരുടെ പ്രതികരണം. നന്ദികേടിന്റെ ഫലമായി അവര്‍ 40 വര്‍ഷം സീനാ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലഘട്ടത്തില്‍ ആ വേദന മനസ്സില്‍ വെച്ചുകൊണ്ടാണ് മൂസ നബി മരണപ്പെട്ടത്. ശത്രുക്കളില്‍ നിന്ന് ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും സ്വന്തം അണികളില്‍ നിന്ന് ഇതുപോലുള്ള ഒരു നന്ദികേട് നമ്മുടെ അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് നബിക്ക് പോലും ഉണ്ടായിട്ടില്ല. തന്റെ അനുയായികള്‍ താന്‍ പഠിപ്പിച്ചത് കൃത്യമായി പിന്തുടരുന്നത് കണ്ടുകൊണ്ട് സംതൃപ്തിയോടെ ഈ ലോകത്ത് നിന്ന് വിട പറയാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് നമുക്ക് സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഷിഹാബ് സലഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Related News