ദമാം:: ഭവന ഭേദനം നടത്തി സൗദി പണ്ഡിതനെ കുത്തികൊലപ്പെടുത്തിയ ഈജിപ്ഷ്യന്‍ ഘാതകന്റെ വധശിക്ഷ നടപ്പാക്കി. കുറ്റകൃത്യം നടത്തി 42ാം ദിവസം കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ നടപ്പാക്കുകയായിരുന്നു. എഴുത്തുകാരനും യൂനിവേഴ്‌സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുല്‍ മാലിക് ഖാദിയെ വധിച്ച മഹ്‌മൂദ് അല്‍ മുന്‍തസിര്‍ അഹ്‌മദ് യൂസുഫ് എന്ന ഈജിപ്തുകാരനെയാണ് വിധശിക്ഷക്കു വിധേയനാക്കിയത്. ഭിന്നശേഷിക്കാരന്‍ കൂടിയായ പ്രഫസറുടെ മുന്‍ പരിചയക്കാരനായിരുന്നു ഡെലിവറി ജീവനക്കാരനായ പ്രതി.
കിങ് ഫഹദ് സര്‍വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച് സൗദി കിഴക്കന്‍ പ്രവിശ്യയിലെ വീട്ടില്‍ ഭാര്യയോടൊപ്പം കഴിയുന്നതിനിടെയാണ് 80 വയസുകാരനായ പ്രഫസറിനെ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ദമ്മാമിലെ ദഹ്‌റാനിലുള്ള വീട്ടില്‍വെച്ച് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. ഈ വീടിന് സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ജീവനക്കാരനെന്ന നിലയില്‍ പ്രതിക്ക് പ്രഫസറെ മുന്‍ പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് വീട്ടില്‍ പ്രഫസറും ഭാര്യയും തനിച്ചാണെന്ന് മനസിലാക്കി മോഷണ ഉദ്ദേശത്തോടെ കടന്നുകയറിയാണ് കുറ്റകൃത്യം നടത്തിയത്.
വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ദമ്പതികളെ ആക്രമിച്ചു. 16 തവണ കുത്തേറ്റ പ്രഫസര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ അദ്ല ബിന്ത് ഹമീദ് മര്‍ദിനിയെയും പ്രതി കത്തി കൊണ്ട് ആക്രമിച്ചു. സാരമായി പരിക്കേറ്റ അവര്‍ ഇപ്പോഴും ആശുപത്രിയില്‍ അതീവ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരെയും കുത്തിവീഴ്ത്തിയ ശേഷം പ്രതി വീട്ടില്‍നിന്ന് 3,000 റിയാല്‍ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
അന്ന് തന്നെ കിഴക്കന്‍ പ്രവിശ്യാ പൊലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിലെത്തിയ കേസില്‍ കോടിത വധശിക്ഷ വിധിക്കുകയായിരുന്നു. ദമ്മാമില്‍ വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. മുന്‍കൂര്‍ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് തെളിയിക്കപ്പെട്ടിരുന്നു. വേഗത്തിലുള്ളതും നിര്‍ണായകവുമായ ഒരു നീതിന്യായ പ്രക്രിയയാണ് നടന്നതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദഹ്റാന്‍ നഗരത്തെയും പ്രത്യേകിച്ച് സൗദി അറേബ്യയെയും മുഴുവന്‍ പിടിച്ചുകുലുക്കിയ ഭയാനകമായ കുറ്റകൃത്യമായിരുന്നു ഇതെന്നും കുറ്റവാളിയുടെ ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഭയാനകതയും ഭീകരതയും കണക്കിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യത്തിനപ്പുറത്തേക്ക് വ്യാപിച്ചെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിരപരാധികളെ ആക്രമിക്കാനും അവരുടെ രക്തം ചിന്താനും സ്വത്ത് മോഷ്ടിക്കാനും ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കാനും ധൈര്യപ്പെടുന്ന ഏതൊരാള്‍ക്കും ന്യായമായ ശിക്ഷയാണ് ഇതെന്നും ഇത് എല്ലാവര്‍ക്കും പാഠമാണെന്നും പ്രസ്താവനയില്‍ പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു.
ഫോട്ടോ: കൊല്ലപ്പെട്ട ഡോ. അബ്ദുല്‍ മാലിക് ഖാദി.
Related News