ഗാസ: ഗാസയില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്നൊടുക്കിയത് 116 ഫലസ്തീനികളെ. ഇവരില്‍ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തിയവരാണ്. വരിനിന്നവരാണ്. ഇതോടെ ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58,765 ആയി.
ആയിരക്കണക്കിന് ഫലസ്തീനികള്‍ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മൂന്നിലൊന്നുപേര്‍ക്ക് ദിവസങ്ങളായി കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ നടത്തുന്ന ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ മുഖേനയുള്ള ഭക്ഷണ വിതരണ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്കു നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് തുടരുകയാണ്.
ശുദ്ധജലമില്ലാതെ പകര്‍ച്ച രോഗങ്ങളും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 48 മണിക്കൂറിനിടെ, 3 കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം മരണത്തിന് കീഴടങ്ങി. പട്ടിണി തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂട്ടമരണം ഉറപ്പാണെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്. ദോഹയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയൊന്നും തന്നെയില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധവിരാമത്തിന് തയാറായാല്‍ മുഴുവന്‍ ബന്ദികളെയും ഒരുമിച്ച് വിട്ടയക്കാമെന്ന നിര്‍ദേശം ഇസ്രായേല്‍ തള്ളിയതായി ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. ഹമാസുമായി ഉടന്‍ സമഗ്ര വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ ഇന്നലെ രാത്രി തെല്‍അവിവില്‍ റാലി നടത്തി.
Related News