മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയുടെ മുന്‍ വക്താവായ അഭിഭാഷക ആരതി സാഥേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ഈ നിയമനമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
ജൂലൈ 28-ന് നടന്ന സുപ്രീം കോടതി കൊളീജിയം യോഗത്തിലാണ് അജിത് ഭഗവന്ത്റാവു കഡേഹങ്കര്‍, ആരതി അരുണ്‍ സാഥേ, സുശീല്‍ മനോഹര്‍ ഘോഡേശ്വര്‍ എന്നിവരെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്.
എന്‍.സി.പി. (എസ്.പി.) ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ രോഹിത് പവാര്‍, ആരതി സാഥേ ബി.ജെ.പി. വക്താവായി പ്രവര്‍ത്തിച്ചിരുന്നു എന്നതിന് തെളിവായി ഒരു സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഭരണകക്ഷിക്കു വേണ്ടി പൊതുവേദിയില്‍ വാദിച്ച ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിന് ഏല്‍ക്കുന്ന വലിയ പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിയമനങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിജെപി നേതാവായിരുന്നെന്ന് ബിജെപി സ്ഥിരീകരിച്ചു. എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് അവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചെന്നും ഇപ്പോള്‍ പാര്‍ട്ടി ബന്ധമില്ലെന്നും ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ വ്യക്തമാക്കി.
Related News