തിരുപ്പൂര്‍- വസ്ത്രനിര്‍മാണ രംഗത്ത് ഇന്ത്യയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന തിരുപ്പൂര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച 50 ശതമാനം തീരുവയുടെ ചൂടില്‍ വലഞ്ഞുതുടങ്ങി. കയറ്റുമതി ഓര്‍ഡറുകള്‍ പലതും റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്യുകയാണെന്ന് ഫാക്ടറി നടത്തിപ്പുകാര്‍ പറയുന്നു. മാത്രമല്ല, തിരുപ്പൂരിന് നഷ്ടമാകുന്ന ഓര്‍ഡറുകള്‍ നികുതി കുറവുള്ള ബംഗ്ലാദേശ്, പാകിസ്ഥാന്‍, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വഴിമാറുകയും ചെയ്യുന്നു. ഈ രാജ്യങ്ങള്‍ക്ക് 19% മുതല്‍ 36% വരെ മാത്രമേ യുഎസ് തീരുവയുള്ളു.
തന്റെ പതിവ് യുഎസ് ഷിപ്പ്‌മെന്റ് ഇത്തവണ പാകിസ്ഥാന്‍ കമ്പനിക്ക് ലഭിച്ചെന്ന് തിരുപ്പൂരിലെ ഒരു വസ്ത്ര കയറ്റുമതിക്കാരന്‍ പറഞ്ഞു. മറ്റൊരു അമേരിക്കന്‍ ക്ലയന്റ് വേനല്‍ക്കാല ഓര്‍ഡര്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് 'കാത്തിരിക്കാന്‍' ആവശ്യപ്പെട്ടു. തീരുവയുടെ 25% കയറ്റുമതിക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് പുതിയ ഇരുട്ടടി.
തുന്നിയ വസ്ത്രങ്ങളുടെ വില 64% വരെ പുതുക്കിയ താരിഫ് മൂലം ഉയരുന്നു. കമ്പോളത്തിലെ മറ്റ് മത്സരക്കാരെക്കാള്‍ 35% വരെ വില ഈടാക്കേണ്ടി വരുന്നത് ഫലത്തില്‍ വ്യാപാര വിലക്കായി മാറിയിരിക്കുകയാണെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു.
തമിഴ്നാട്ടിലെ തുണിത്തര മേഖല യു.എസ് ഓര്‍ഡറുകളില്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന നിര്‍ണായക സമയത്താണ് ഈ തിരിച്ചടി. തിരുപ്പൂര്‍, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളില്‍ 1.25 ദശലക്ഷത്തിലധികം തൊഴിലാളികളുണ്ട്. പ്രതിവര്‍ഷം 45,000 കോടി രൂപയുടെ വസ്ത്രങ്ങളാണ് ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നത്.
Related News