ജിദ്ദ: ഏത് കാര്യത്തിനും നമുക്ക് സംശയങ്ങള്‍ കല്‍പിക്കാമെങ്കിലും ഈ ലോകത്ത് സംശയമില്ലാത്ത ഏക കാര്യം നമ്മുടെ മരണമാണെന്ന് പ്രമുഖ ഇസ്ലാഹീ പ്രഭാഷകന്‍ ചുഴലി സ്വലാഹുദ്ധീന്‍ മൗലവി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന പരിപാടിയില്‍ 'എത്ര ഓടി അകന്നാലും അയാള്‍ അവനെ പിടികൂടുന്നതാണ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മനുഷ്യന് ഉപദേശകനായിട്ട് തന്റെ മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മതിയെന്നാണ് പ്രവാചകന്‍ അഭിപ്രായപ്പെട്ടത്. പക്ഷേ ചെറുപ്പക്കാരും നന്നായി ആരോഗ്യം സംരക്ഷിക്കുന്നവര്‍ വരെ കണ്‍മുമ്പില്‍ മരണമടയുന്നത് കണ്ടിട്ടും ആ ചിന്ത നമുക്ക് വരുന്നില്ല എന്നതാണ് ഏറ്റവും വലിയ അപകടം. ഇവിടെ ഒരുപാട് കാലം ജീവിക്കുമെന്നാണ് നമ്മുടെയൊക്കെ ധാരണ. നമ്മളെക്കാള്‍ ഒരുപാട് ശക്തരായിരുന്ന, പര്‍വ്വതങ്ങള്‍ വരെ സ്വന്തം വിരലുകളാല്‍ തുരന്നുകൊണ്ട് മണിമാളികകള്‍ നിര്‍മ്മിച്ചിരുന്ന ആദ്, സമൂദ് മുതലായ ഗോത്രങ്ങളും ഫിര്‍ഔനിനെപ്പോലുള്ള ഏകാധിപതികളുമെല്ലാം ദൈവശിക്ഷ ഇറങ്ങിയത് നിമിത്തം നിഷ്പ്രയാസം നശിപ്പിക്കപ്പെട്ട ചരിത്രങ്ങള്‍ നമുക്കറിയാവുന്നതും ഇന്നും അതിന്റെ ചരിത്രശേഷിപ്പുകള്‍ നാം നേരില്‍ കാണുന്നതുമാണ്. ഇത്‌പോലെ നമ്മളെയും ഈ ഭൂമിയില്‍ നിന്ന് നിമിഷനേരം കൊണ്ട് തിരിച്ചു വിളിക്കാന്‍ സൃഷ്ടാവിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് നാം ഓര്‍ക്കണം. അവന്‍ നിശ്ചയിച്ച സമയമെത്തുക എന്നത് മാത്രമാണ് നമ്മുടെ മരണത്തിന് മുന്‍പില്‍ ബാക്കിയുള്ളത്.
മരണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് നമ്മള്‍ എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വരെ ശ്രദ്ധാലുക്കളാകുന്നത്. എന്നാല്‍ ഏതൊരു മരണത്തില്‍ നിന്ന് ഓടിയോളിക്കാനാണ് നാം ശ്രമിക്കുന്നത്, ആ മരണം നമ്മളെ പിടികൂടുക തന്നെ ചെയ്യുമെന്നും നമ്മള്‍ ഏത് കോട്ടയില്‍ പോയി ഒളിച്ചാലും അതിനെ തടുക്കാനാവില്ലെന്നുമൊക്കെയാണ് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്. അതുകൊണ്ട് ഈ ലോകത്ത് ഒരു വിദേശിയെപ്പോലെയോ അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെയോ ജീവിക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ജീവിതത്തിന്റെ ഒരവസരത്തിലും നമ്മുടെ സൃഷ്ടാവിന്റെയും പ്രവാചകന്റെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി കുടുംബം, കൂട്ടുകാര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ താല്പര്യങ്ങള്‍ക്ക് നാം പ്രാധാന്യം നല്‍കരുത്. അങ്ങനെ പ്രവാചകന്‍ കാണിച്ചു തന്ന മാതൃകയില്‍ ജീവിച്ചുകൊണ്ട് എപ്പോഴും മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ ബുദ്ധിമാന്‍ എന്നും അദ്ദേഹം ഉണര്‍ത്തി.
അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Related News