റിയാദ്- സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി രാജ്യത്തുടനീളം നടത്തിയ സംയുക്ത പരിശോധനകളില്‍ ആയിരക്കണക്കിന് പേര്‍ പിടിയിലായി. ഓഗസ്റ്റ് 7 മുതല്‍ 13 വരെ നടത്തിയ പ്രത്യേക റെയ്ഡുകളിലാണ് ഇത്രയും പേരെ പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സംയുക്ത സുരക്ഷാ പരിശോധനകളില്‍ ആകെ 21,997 നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 13,434 പേര്‍ താമസ നിയമലംഘകരും, 4,697 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും, 3,866 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്.
നിയമവിരുദ്ധമായി സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1,787 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ 64% എത്യോപ്യന്‍ പൗരന്മാരും, 35% യെമന്‍ പൗരന്മാരും, 1% മറ്റ് രാജ്യക്കാരും ഉള്‍പ്പെടുന്നു. കൂടാതെ, രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 27 പേരെയും പിടികൂടി.
നിയമലംഘകര്‍ക്ക് യാത്രാസൗകര്യമൊരുക്കിയതിനും അഭയം നല്‍കിയതിനും ജോലി നല്‍കിയതിനും 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍, 25,439 വിദേശികളാണ് നിയമനടപടികള്‍ നേരിടുന്നത്. ഇതില്‍ 22,837 പുരുഷന്മാരും 2,602 സ്ത്രീകളും ഉള്‍പ്പെടുന്നു.
നിയമലംഘകരില്‍ 18,149 പേരെ യാത്രാരേഖകള്‍ക്കായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. 2,973 പേരെ യാത്രാ ടിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു, 12,861 പേരെ നാടുകടത്തി.
അതിര്‍ത്തി സുരക്ഷാ നിയമലംഘകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയോ, അവര്‍ക്ക് താമസസൗകര്യമോ ജോലിയോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്നതാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം, താമസം നല്‍കിയ കെട്ടിടം എന്നിവ കണ്ടുകെട്ടുകയും, കുറ്റവാളിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
നിയമലംഘനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Related News