ന്യൂദല്‍ഹി: പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് ചെയ്ത് 30 ദിവസം ജയിലില്‍ പാര്‍പ്പിച്ചാല്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ സഭ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അതേസമയം, തിടുക്കത്തില്‍ കൊണ്ടുവന്ന ബില്ലുകളാണെന്ന ആരോപണം അമിത് ഷാ തള്ളി. ഈ ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അവിടെ പ്രതിപക്ഷം ഉള്‍പ്പെടെ ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ കേസുകളില്‍ പ്രതികളായിരിക്കെ ഭരണഘടനാപരമായ പദവികളില്‍ തുടരുന്നത് നാണക്കേടാണെന്ന് അമിത് ഷാ പറഞ്ഞു.
എഐഎംഐഎമ്മിലെ അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസിലെ മനീഷ് തിവാരി, കെ സി വേണുഗോപാല്‍ എന്നിവരടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ബില്ലിനെ എതിര്‍ത്തു. ഈ നിയമം ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരാണെന്ന് അവര്‍ ആരോപിച്ചു.
തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന് സഭ 3 മണി വരെ നിര്‍ത്തിവെച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍, അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ബില്ലുകള്‍ അയക്കുമെന്ന് അമിത് ഷാ പറഞ്ഞു. പ്രതിഷേധം തുടര്‍ന്നതോടെ സഭ വൈകുന്നേരം 5 മണി വരെ വീണ്ടും നിര്‍ത്തിവെച്ചു.
ദി ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് (അമന്‍ഡ്മെന്റ്) ബില്‍ 2025, ദി കോണ്‍സ്റ്റിറ്റിയൂഷന്‍ (വണ്‍ ഹണ്‍ഡ്രഡ് ആന്‍ഡ് തേര്‍ട്ടീത്ത് അമന്‍ഡ്മെന്റ്) ബില്‍ 2025, ജമ്മു ആന്‍ഡ് കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ (അമന്‍ഡ്മെന്റ്) ബില്‍ 2025 എന്നിവയാണ് പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്ത് 30 ദിവസത്തേക്ക് കസ്റ്റഡിയില്‍ വെച്ചാല്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലുകള്‍. കുറഞ്ഞത് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ തടവില്‍ കഴിയുകയാണെങ്കില്‍, 31-ാം ദിവസം അവര്‍ക്ക് തങ്ങളുടെ പദവി നഷ്ടമാകും.
നേരത്തെ, ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയെയും വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടും അവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നില്ല.
ഈ ബില്ലുകള്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് വിരുദ്ധവുമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത് പോലീസ് ഭരണത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണകക്ഷിയായ ബിജെപി രാജ്യത്തെ ഒരു പോലീസ് സ്റ്റേറ്റാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ബില്ലിനെ പിന്തുണച്ച ബിജെപി എംപി മനോജ് കുമാര്‍ മിശ്ര പറഞ്ഞു. 30 ദിവസത്തിലധികം ജയിലില്‍ കിടക്കുന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കില്ലെന്നും ഇതിലും പ്രധാനപ്പെട്ട ഒരു വിഷയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News