ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള പ്രസ്താവനകളെ തുടര്‍ന്ന് കോണ്‍ഗ്രസുമായി അകലം പാലിക്കുന്ന ശശി തരൂര്‍, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാടെടുത്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലായ ഭരണനേതാക്കളെ നിര്‍ബന്ധിച്ച് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ബില്ലിനെ അനുകൂലിച്ചാണ് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ദി കോണ്‍സ്റ്റിറ്റിയൂഷന്‍ (വണ്‍ ഹണ്‍ഡ്രഡ് ആന്‍ഡ് തേര്‍ട്ടീത്ത് അമന്‍ഡ്മെന്റ്) ബില്‍ 2025' പ്രകാരം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തുടര്‍ച്ചയായി 30 ദിവസത്തില്‍ കൂടുതല്‍ തടവില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം രാജിവെക്കുകയോ അല്ലെങ്കില്‍ പുറത്താക്കപ്പെടുകയോ ചെയ്യണം.
ഈ ബില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഈ ബില്ലിനെ 'ക്രൂരമായ ബില്‍' എന്നാണ് വിശേഷിപ്പിച്ചത്. 'നാളെ ഏത് മുഖ്യമന്ത്രിക്ക് നേരെയും ഒരു കേസ് ഫയല്‍ ചെയ്യാനും, കുറ്റവാളിയെന്ന് തെളിയാതെ തന്നെ 30 ദിവസം അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാനും കഴിയും. അങ്ങനെ ചെയ്താല്‍ അയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയില്ല. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്,' പ്രിയങ്ക പറഞ്ഞു.
എന്നാല്‍, ശശി തരൂരിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. 'നിങ്ങള്‍ 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരു മന്ത്രിയായി തുടരാന്‍ കഴിയുമോ? ഇത് സാമാന്യബുദ്ധിയുടെ വിഷയമാണ്... ഇതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല,' അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടര്‍ന്ന് പാര്‍ലമെന്റ് ഇന്ന് രാവിലെ നിര്‍ത്തിവെച്ചിരുന്നു. ഈ ബില്‍ ചര്‍ച്ചയ്ക്കായി ഒരു സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സാധ്യതയുണ്ടെന്ന് തരൂര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ബില്‍ പഠനത്തിനായി അയക്കുന്നത് നല്ല കാര്യമാണെന്നും, ഇത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംഷു ശുക്ലയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച കോണ്‍ഗ്രസ് ഒഴിവാക്കിയതിനെതിരെ തരൂര്‍ വിമര്‍ശനം ഉന്നയിച്ചതും ശ്രദ്ധേയമായിരുന്നു.
Related News