റിയാദ്: നഗര പരിധിയില്‍ ഉപയോഗിക്കാതെ കുടക്കുന്ന ഭൂമിക്ക് നികുതി ഏര്‍പ്പെടുത്തി സൗദി അറേബ്യ. ഇതിനായി ഭൂമിയെ നാലായി തരം തിരിച്ചു. പത്ത് ശതമാനം വരെയാണ് മന്ത്രാലയം നിശ്ചയിക്കുന്ന നികുതി നല്‍കേണ്ടി വരിക. ഉയരുന്ന വാടക നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം. ഇതു സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ വരുമ്പോള്‍ വാടക കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിയില്‍ റിയാദ് ജിദ്ദ ഉള്‍പ്പെടെ നഗരങ്ങളില്‍ വാടക നിരക്ക് വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെ നിരക്ക് വര്‍ധന തടയാന്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതില്‍ പെട്ടതായിരുന്നു ഒഴിഞ്ഞു കിടക്കുന്ന ഭൂപ്രദേശത്തിന് നികുതി ഏര്‍പ്പെടുത്തല്‍. ഇതിനായി റിയാദ് നഗരത്തിലെ ഭൂമിയെ നാലായി തരം തിരിച്ചു.
ഉത്തരവ് പ്രകാരം റിയാദ് എയര്‍പോര്‍ട്ട്, യര്‍മൂഖ്, യമാമ, വാദി ലബന്‍ എന്നിങ്ങിനെ നഗരത്തിന്റെ നാല് അതിരുകള്‍ക്കകത്ത് പത്ത് ശതമാനം നികുതി ബാധകമാണ്. ആകെ നഗരത്തിന്റെ അറുപത് ശതമാനത്തിലേറെ ഭൂമിക്ക് ഈ നികുതി ബാധകമാവും. ഇതിന് പുറത്തുള്ളവക്ക് എഴര, അഞ്ച്, രണ്ടര എന്നിങ്ങിനെയാണ് നികുതി ശതമാനം. പ്രവാസികള്‍ അധികം താമസിക്കുന്ന ബത്ഹ, അസീസിയ്യ, മലസ്, മന്‍ഫുഅ, സുല്‍ത്താന എന്നീ ഭാഗങ്ങളിലും പത്ത് ശതമാനമാണ് ഉപയോഗിക്കാത്ത ഭൂമിക്ക് ഭൂനികുതി. അതായത് പുതിയ നിയമത്തോടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാകും. ഇതോടെ ആവശ്യത്തിന് താമസ ഇടങ്ങളുണ്ടാവുകയും വാടക നിരക്ക് വര്‍ധന പിടുച്ചു നിര്‍ത്താനാവുമെന്നുമാണ് പ്രതീക്ഷ. സൗദി കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ നിയമം.
Related News