കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും (ഡിഇഒ) നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ എല്ലാ ഡിഇഒമാര്‍ക്കും പശ്ചിമ ബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാള്‍ ഓഗസ്റ്റ് 27-ന് കത്ത് അയച്ചിട്ടുണ്ട്. പുറമേ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും (ഇആര്‍ഒ) അസിസ്റ്റന്റ് ഇആര്‍ഒമാരുടെയും (എഇആര്‍ഒ) ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും ഉടനടി നികത്തണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 26-ന് ചീഫ് സെക്രട്ടറി മനോജ് പന്തിന് പ്രത്യേക കത്തും അയച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2026 മാര്‍ച്ചിലോ ഏപ്രിലിലോ ആണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഓഗസ്റ്റ് 29-ന് വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സിഇഒ അഗര്‍വാള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ''ഇതൊരു സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) ആണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ മുന്‍ തിരഞ്ഞെടുപ്പുകളിലേതുപോലെ വോട്ടര്‍ പട്ടിക പുതുക്കും. അതിനാല്‍ ഓഗസ്റ്റില്‍ തന്നെ ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ആവശ്യമുണ്ടെങ്കില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ തന്നെ പുതുക്കല്‍ പ്രക്രിയ ആരംഭിക്കാന്‍ കഴിയും,'' ഒരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡിഎംമാരായ എല്ലാ ഡിഇഒമാര്‍ക്കും അയച്ച കത്തില്‍, ''ഇആര്‍ഒമാരും എഇആര്‍ഒമാരും അവരുടെ ഔദ്യോഗിക ചുമതലകളും പ്രവര്‍ത്തനങ്ങളും ഒരു ഉദ്യോഗസ്ഥനോ വ്യക്തിക്കോ കൈമാറാന്‍ പാടില്ല. ഒരു സാഹചര്യത്തിലും അവരുടെ ഇആര്‍ഒനെറ്റ് ലോഗിന്‍ ഐഡിയും ഒടിപിയും ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുമായോ മറ്റ് ഉദ്യോഗസ്ഥരുമായോ വ്യക്തികളുമായോ പങ്കിടരുത്,'' എന്ന് സിഇഒ നിര്‍ദേശിച്ചു.
ബാരുയിപ്പൂര്‍ പൂര്‍ബ, മോയ്ന നിയമസഭാ മണ്ഡലങ്ങളില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് 127 വോട്ടര്‍മാരെ തട്ടിപ്പിലൂടെ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ (രണ്ട് ഇആര്‍ഒമാരും രണ്ട് എഇആര്‍ഒമാരും), ഒരു ഡാറ്റാ ഓപ്പറേറ്ററെയും സസ്പെന്‍ഡ് ചെയ്യാനും കേസെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ നിര്‍ദേശം വരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള തര്‍ക്കത്തിനൊടുവില്‍, ഓഗസ്റ്റ് 21-ന് നിശ്ചിത സമയപരിധിയുടെ അവസാന ദിവസം, സംസ്ഥാന സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല.
Related News