ജിസാൻ: സബിയലുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ച കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശി ബിജിൻലാൽ ബിജു(29) )വിൻറെ മൃതദേഹം 'ജല' പ്രവർത്തകരുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്കയച്ചു. ജിസാനിൽ നിന്ന് റിയാദ് വഴി സൗദി എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച്ച രാത്രി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം സ്വദേശമായ പുത്തൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ബിജിൻ ലാലിൻറെ മൃതദേഹം ഇന്ന് രാവിലെ ജിസാൻ വിമാനത്താവളത്തിൽ കൊണ്ടുവന്നപ്പോൾ 'ജല' പ്രവർത്തകരും നേതാക്കളും സഹപ്രവർത്തകരും എത്തിയിരുന്നു.
സബിയയിൽ കഴിഞ്ഞ ജൂലായ് 27 ന് പെട്രോൾ ബങ്കിലുണ്ടായ തീപ്പിടിത്തത്തിലാണ് ബിജിൻലാൽ മരിച്ചത്.
സബിയ സാസ്‌കൊ കമ്പനിയിലെ ടെക്‌നീഷ്യനായിരുന്നു. പെട്രോൾബങ്കിലെ ടാങ്കിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയുണ്ടായ തീപ്പിടുത്തത്തിൽ ബിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബിജിൻലാൽ മരിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. കമ്പനിയുമായി ബന്ധപ്പെട്ട് 'ജല'യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹിളായ സണ്ണി ഓതറ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, യൂണിറ്റ് ഭാവരവാഹികളായ സഞ്ജീവൻ ചെങ്ങന്നൂർ, വിപിൻ എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. നിയമ നടപടികൾ പൂർത്തിയാക്കാൻ ബിജിൻലാലിൻറെ സഹപ്രവർത്തകനായ രാജ കാളിദാസന് ബന്ധുക്കൾ മുക്ത്യാർ പത്രം നൽകിയിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തോളമായി ജിസാൻ സബിയയിൽ ജോലി ചെയ്യുന്ന ബിജിൻ ലാൽ അവിവാഹിതനാണ്. കൊട്ടാരക്കര പുത്തൂർ മൈലോംകുളം മൊട്ടക്കുന്നിൽ ബിജുവിൻ്റെയും ഉഷാകുമാരിയുടെയും മകനാണ്. ബിന്ദുജമോൾ ഏക സഹോദരിയാണ്.
Related News