കോഴിക്കോട്: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാത. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. വാണിജ്യ വ്യവസായ മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ മൈതാനത്ത് നടന്ന കല്ലിടല്‍ ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തോടെ സാഫല്യമാകാന്‍ പോകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും.
വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നിടുന്നത്. ടൂറിസം, കാര്‍ഷിക, വ്യാപാര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. 60 മാസംകൊണ്ട് പൂര്‍ത്തിയാക്കുന്ന പാത താമരശേരി ചുരത്തിലെ മുടിപിന്‍ വളവുകളില്‍ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാര്‍ഗമാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) ആണ് നിര്‍വഹണ ഏജന്‍സി. തുരങ്ക മുഖത്തേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചു. പാരിസ്ഥിതികാനുമതിയടക്കം സ്വന്തമാക്കിയാണ് ടെന്‍ഡറിലേക്ക് കടന്നത്.
ഇരട്ട തുരങ്കങ്ങളായാണ് നിര്‍മാണം. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങള്‍ കണ്ടെത്തി സിഗ്നല്‍ നല്‍കും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡുമുണ്ട്. ചുരമില്ലാ ബദല്‍ പാതയെന്ന വയനാടിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്‍ തെളിച്ച പാതയിലൂടെയാണ് ഇപ്പോഴും താമരശേരി ചുരം കയറിയിറങ്ങുന്നത്. കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് റോഡ് മാര്‍ഗമുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഇടനാഴികൂടിയാണ് ചുരം. പലപ്പോഴും ഗതാഗതകുരുക്ക് മണിക്കൂറുകള്‍ നീളും. ചുരത്തിന്റെ വികസനത്തില്‍ പരിമിതികളുണ്ട്. വനം മന്ത്രാലയത്തിന്റെ അനുമതിയടക്കമുള്ളവയും പ്രതിസന്ധികളാണ്. വാഹനപ്പെരുപ്പംകൂടിയതോടെയാണ് ബദല്‍ പാതയെന്ന ആശയം ഉയര്‍ന്നത്.
Related News