ഷിംല: കനത്ത മഴയും മണ്ണിടിച്ചിലും റോഡുകള്‍ തകര്‍ന്നതോടെ മലയാളികളുള്‍പ്പെട്ട സംഘം ഹിമാചലില്‍ കുടുങ്ങി. വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ പ്രതികൂല കാലാവസ്ഥയില്‍ പ്രദേശത്ത് കുടുങ്ങിയത്. ഇതില്‍ 18 പേര്‍ മലയാളികളാണെന്നാണ് വിവരം.
രണ്ട് ദിവസമായി മടങ്ങാനാവാതെ സംഘം ഹിമാചലില്‍ തങ്ങുകയാണ്. നോര്‍ക്ക വഴി ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.
ആഗസ്ത് 25നാണ് സംഘം ഡല്‍ഹിയില്‍ നിന്ന് ഹിമാചലിലെ സ്പിറ്റി വാലിയിലേക്ക് പോയത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഷിംലയിലേക്കുള്ള റോഡ് തകര്‍ന്നിരുന്നു. ഇതോടെ സംഘം മടങ്ങാനാവാതെ ഹിമാചലില്‍ കുടുങ്ങുകയായിരുന്നു. കല്‍പ ഗ്രാമത്തിലെ ഹോട്ടലിലാണ് നിലവില്‍ സംഘമുള്ളതെന്നാണ് വിവരം.
സംഘം നിലവില്‍ സുരക്ഷിതരാണ്. എന്നാല്‍ വെള്ളവും ഭക്ഷണവുമുള്‍പ്പെടെ ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവാണെന്നും എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സംഘം അഭ്യര്‍ഥിച്ചു. മലയാളികള്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഹിമാചലില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. പലയിടങ്ങളിലായി മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ സംഘത്തെ ഷിംലയില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂണ്‍ 20ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് നിരവധി തവണയാണ് മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തത്.
Related News