ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നത്തില്‍ ധാരണ ആയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വെളിപ്പെടുത്തി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും സമവായം ആയി. പ്രവര്‍ത്തനപരമായ പ്രശ്‌നങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2026ല്‍ ഇന്ത്യയില്‍ വച്ചു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിന്‍പിങിനെ ക്ഷണിച്ചിട്ടുണ്ട്. ആഭ്യന്തര വികസനത്തിന് ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കും. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ താല്പര്യങ്ങള്‍ ഭിന്നതകളെ മറികടന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിഗമനം. എതിരാളികളാകാതെ പരസ്പരം ഒരുമിച്ച് നീങ്ങുന്നതിനുള്ള സമവായം ആയി. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സൗഹാര്‍ദ്ദപരവുമായ ബന്ധം 2.8 ബില്യണ്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകും. ഏഷ്യയുടെ വളര്‍ച്ചക്ക് ഇന്ത്യയും ചൈനയും സഹകരിക്കേണ്ടത് നിര്‍ണായകമാണ്.
അതേസമയം, തീവ്രവാദ പ്രശ്‌നങ്ങളും ചര്‍ച്ചയായി. ഇന്ത്യയും ചൈനയും തീവ്രവാദത്തില്‍ ഒരേ നിലപാട് തന്നെയാണ് വച്ചുപുലര്‍ത്തുന്നത്. ഇരു രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ്. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പഹല്‍ഗാം ഭീകരാക്രമണം ഉന്നയിച്ചു. പാകിസ്താന് ചൈന നല്‍കിയ പിന്തുണയെക്കുറിച്ചും സൂചിപ്പിച്ചു.
അമേരിക്കയുടെ അധിക തീരുവ മറികടക്കാന്‍ മറ്റു രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ക്ക് തുടക്കമിടുകയാണ് ഇന്ത്യ. ഗാല്‍വന്‍മേഖലയിലെ സംഘര്‍ഷം, ബ്രഹ്‌മപുത്ര നദീജല തര്‍ക്കം, അതിര്‍ത്തിഗ്രാമങ്ങളുടെ മേലേയുള്ള ചൈനയുടെ അവകാശതര്‍ക്കം എന്നിവയെല്ലാം മാറ്റിവച്ചാണ് പുതിയ സൗഹൃദത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏഴ് വര്‍ഷത്തിനുശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത്.
Related News