വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പുതിയ വിമര്‍ശനങ്ങള്‍.
മുമ്പ് യുക്രെയ്ന്‍ സംഘര്‍ഷത്തെ 'മോദിയുടെ യുദ്ധം' എന്ന് വിശേഷിപ്പിച്ച നവാരോ, ഇപ്പോള്‍ ഇന്ത്യയെ 'ക്രൈംലിന്റെ അലക്കുശാല' എന്ന് വിളിക്കുകയും 'ബ്രാഹ്‌മണര്‍' ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭമുണ്ടാക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു.
ഫോക്‌സ് ന്യൂസ് അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍. 'മോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടും എന്തിനാണ് അദ്ദേഹം പുടിനുമായി ബന്ധം സ്ഥാപിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് ഇന്ത്യന്‍ ജനതയോട് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ: ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി മനസ്സിലാക്കുക. ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ഞങ്ങള്‍ ഇത് സൂക്ഷ്മമായി നിരീക്ഷിക്കും - നവാരോ പറഞ്ഞു.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യന്‍ യുദ്ധ യന്ത്രങ്ങള്‍ക്ക് ഇന്ധനം നല്‍കുകയാണെന്ന മുന്‍ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. 'പുടിന്‍ യുക്രെയ്ന്‍ ആക്രമിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യന്‍ എണ്ണ കാര്യമായി വാങ്ങിയിരുന്നില്ല, വളരെ ചെറിയ അളവില്‍ മാത്രമായിരുന്നു ഇടപാട്. ഇപ്പോള്‍ എന്ത് സംഭവിച്ചു? റഷ്യന്‍ റിഫൈനറികള്‍ എണ്ണയ്ക്ക് കിഴിവ് നല്‍കുന്നു, ഇന്ത്യ അത് ശുദ്ധീകരിക്കുകയും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇത് റഷ്യന്‍ യുദ്ധത്തിന് ഇന്ധനമാകുന്നു,' അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളാണുള്ളത്. ആര്‍ക്കാണ് നഷ്ടം? അമേരിക്കയിലെ തൊഴിലാളികള്‍ക്കും നികുതിദായകര്‍ക്കും റഷ്യന്‍ ഡ്രോണുകളാല്‍ കൊല്ലപ്പെടുന്ന യുക്രേനിയന്‍ ജനതക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ഈ നീക്കങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ 'ദേശീയ താല്‍പ്പര്യം' സംരക്ഷിക്കുകയാണെന്നും 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ ആഗോള ഊര്‍ജ്ജ വിപണിയെ സ്ഥിരപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും അംബാസഡര്‍ വിനയ് കുമാറും വാഷിംഗ്ടണിനെ പലതവണ ഓര്‍മ്മിപ്പിച്ചു.
ഏറ്റവും വലിയ റഷ്യന്‍ എണ്ണ ഉപഭോക്താക്കള്‍ ഇന്ത്യയല്ല, ചൈനയാണെന്ന് ജയശങ്കര്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിരുന്നു. 2022-ന് ശേഷം റഷ്യയുമായി ഏറ്റവും വലിയ വ്യാപാര വര്‍ദ്ധനവ് ഉണ്ടായത് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക താരിഫ് ചുമത്തിയത് കഴിഞ്ഞ ബുധനാഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസില്‍ 50 ശതമാനം വരെ താരിഫുകള്‍ നേരിടേണ്ടി വരും.
Related News