ന്യൂദല്‍ഹി: 2020 ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അഞ്ചു വര്‍ഷമായി വിചാരണയില്ലാതെ തടവില്‍ കഴിയുകയാണ് ഇവര്‍.
ജസ്റ്റിസുമാരായ നവിന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. ജൂലൈ 9-ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിവെച്ചത്.
കേസില്‍ പ്രതികളായ അത്തര്‍ ഖാന്‍, ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്‌മാന്‍, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവര്‍ക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യയെ ലോകമെമ്പാടും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു കലാപത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നീണ്ടകാലം ജയിലില്‍ കഴിഞ്ഞു എന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 'നിങ്ങളുടെ രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്താല്‍, കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ നിങ്ങള്‍ ജയിലില്‍ കഴിയണം,' അദ്ദേഹം വാദിച്ചു.
ഷര്‍ജീല്‍ ഇമാമിന് സ്ഥലവുമായോ, സമയവുമായോ, കേസിലെ മറ്റ് പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളോ വാട്ട്സ്ആപ്പ് ചാറ്റുകളോ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
53 പേര്‍ മരിക്കുകയും 700-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന് പിന്നിലെ 'സൂത്രധാരന്മാര്‍' ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരാണെന്നാണ് പോലീസ് ആരോപിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഈ കേസില്‍ 2020 ഓഗസ്റ്റ് 25-നാണ് ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്. തങ്ങളുടെ നീണ്ട ജയില്‍വാസം ചൂണ്ടിക്കാട്ടിയും, ജാമ്യം ലഭിച്ച മറ്റ് പ്രതികളെപ്പോലെ തങ്ങള്‍ക്കും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇരുവരും വിചാരണ കോടതിയുടെ ഉത്തരവുകള്‍ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മറ്റ് പ്രതികള്‍ എന്നിവരുടെ പ്രസംഗങ്ങള്‍ സിഎഎ-എന്‍ആര്‍സി, ബാബരി മസ്ജിദ്, മുത്തലാഖ്, കശ്മീര്‍ എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്നതിലൂടെ ഭയം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി പോലീസ് ആരോപിച്ചു.
Related News