ഇന്‍ഡോര്‍: എലി കടിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ നവജാത ശിശുവും മരിച്ചു. എലി കടിച്ചതല്ല, രക്തത്തിലെ അണുബാധയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മരിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ബന്ധുക്കളുടെ ആഗ്രഹം മാനിച്ചുകൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം വിട്ടുനല്‍കിയത്. എലിയുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയുള്ള തീരുമാനം വിവാദമായിട്ടുണ്ട്.
സംഭവത്തില്‍ അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യരംഗത്തെ ഒരു അനാസ്ഥയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി.
നവജാത ശിശുവിന് ജന്മനാ പല വൈകല്യങ്ങളുമുണ്ടായിരുന്നതായി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജിതേന്ദ്ര വര്‍മ്മ പറഞ്ഞു. കുഞ്ഞിന് 1.60 കിലോ മാത്രമായിരുന്നു ഭാരം. ഏഴ് ദിവസം മുന്‍പ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തത്തിലെ അണുബാധ (സെപ്റ്റിസീമിയ) കാരണം നില അതീവ ഗുരുതരമായിരുന്നെന്നും, ഇതാണ് മരണകാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്റെ ഇടത് കൈയിലെ രണ്ട് വിരലുകളില്‍ എലി കടിച്ചതിനാല്‍ ചെറിയ പോറലുകളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ രൂക്ഷമായ എലി ശല്യം തടയാന്‍ നടപടി സ്വീകരിക്കുമെന്നു ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിംഗ് പറഞ്ഞു.
എലി കടിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മറ്റൊരു നവജാത ശിശുവും ഇവിടെ മരിച്ചിരുന്നു. ഈ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. രണ്ട് നവജാത ശിശുക്കള്‍ക്കും ജന്മനാ വൈകല്യങ്ങളുണ്ടായിരുന്നെന്നും, അതുകൊണ്ട് തന്നെ നില ഗുരുതരമായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
'പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്ക് പ്രശ്‌നങ്ങളും സെപ്റ്റിസീമിയയും അണുബാധയും ഉണ്ടെന്ന് കണ്ടെത്തി. എലികടിക്കുന്നതിനുമുമ്പ് തന്നെ ഈ പ്രശ്‌നങ്ങളെല്ലാം കുഞ്ഞിനുണ്ടായിരുന്നു', ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് പറഞ്ഞു.
രണ്ട് കുഞ്ഞുങ്ങളും ജന്മനാ വൈകല്യങ്ങളുള്ളവരും നില അതീവ ഗുരുതരമായിരുന്നവരുമാണ്. അതിനാല്‍ ഇവരുടെ മരണം എലികടിയുമായി ബന്ധിപ്പിക്കരുതെന്നും എലി കടിച്ച് സാധാരണ മനുഷ്യര്‍ മരിക്കാറില്ലെന്നും ഡോ. യാദവ് കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് നഴ്സിംഗ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും നഴ്സിംഗ് സൂപ്രണ്ടിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു. പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. ബ്രജേഷ് ലഹോത്തിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ശുചീകരണം, സുരക്ഷ, കീട നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രതിമാസം ഒരു കോടി മുതല്‍ ഒന്നര കോടി രൂപ വരെ നല്‍കുന്ന ഒരു സ്വകാര്യ ഏജന്‍സിക്ക് ആശുപത്രി മുന്നറിയിപ്പ് നല്‍കുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
അതേസമയം, കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 'ജന്‍ സ്വാസ്ഥ്യ അഭിയാന്‍ മധ്യപ്രദേശ്' എന്ന എന്‍ജിഒ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് കത്തെഴുതി. നവജാത ശിശുക്കളുടെ ഐസിയുവിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്നും ഇതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നും അവര്‍ ആരോപിച്ചു.
Related News