പതിമൂന്ന് വര്‍ഷം മുമ്പ് (2012) പ്രസിദ്ധീകരിച്ച 'പോസ്റ്റുമോര്‍ട്ടം ടേബിള്‍' എന്ന കൃതിയിലൂടെ ഡോ. ഷെര്‍ലി വാസു സാധാരണ മനുഷ്യര്‍ക്ക് അറിയാതിരുന്ന സങ്കീര്‍ണ വിഷയം അവരിലെത്തിക്കുകയായിരുന്നു. തനിക്ക് മുന്നിലെത്തിയ പതിനായിരക്കണക്കിന് മൃത ശരീരങ്ങളുടെ പോസ്റ്റുമോര്‍ട്ടം അനുഭവങ്ങളുടെ വിവരണം ഉള്‍ക്കിടലത്തോടെയാണ് മലയാളി വായിച്ചത്. 2008 ല്‍ പച്ചക്കുതിര മാഗസിന്‍ പ്രസിദ്ധീകരിച്ച ഒരഭിമുഖമാണ് ഗ്രന്ഥ രചനയിലേക്ക് നയിച്ചത്. 16 അധ്യായങ്ങളിലായി അവര്‍ മെഡിക്കല്‍ സയന്‍സിന്റെ അതിശയ ലോകം അതറിയാത്ത മനുഷ്യര്‍ക്ക് പറഞ്ഞു തന്നു.
വാഹനാപകടങ്ങള്‍, ആത്മഹത്യ, മുങ്ങിമരണം തീപിടിത്തമരണം , കത്തി കുത്ത് കൊല തുടങ്ങി നിരവധി തരത്തിലുള്ള മരണം വിവരിക്കുന്ന ഷെര്‍ലി ആ മരണങ്ങളില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടെങ്കില്‍ പരിശോധനയില്‍ സംശയ ദൂരീകരണം എങ്ങനെ നടത്താം എന്നും വിശദമാക്കിയിട്ടുണ്ട്. . ആദ്യ ഓട്ടോപ്‌സി അനുഭവം എഴുതിയ ഷെര്‍ലി അവിടെ എല്ലാവരെയും പോലെയാകുന്നുണ്ട്. ആ ദിവസം രാത്രിയില്‍ അവര്‍ക്ക് അനുഭവപ്പെട്ട അസ്വസ്ഥതകള്‍ പുസ്തകം വായിക്കുന്നവരെയും പിന്തുടരും. ഷെര്‍ലി തന്നെ ഏറ്റവും സ്വാധീനിച്ച അനുഭവമായി പറയുന്നത് പ്രശസ്ത സിനിമാ സംവിധായകന്‍ പത്മരാജന്റെ പോസ്റ്റുമോര്‍ട്ടമാണ്. പത്മരാജന്റെ പോസ്റ്റ് മോര്‍ട്ടം ടേബിളിലെ കിടപ്പ് ഷെര്‍ലി വാസു ഇങ്ങിനെ വിവരിക്കുന്നു. തിങ്ങി നിറഞ്ഞ മുടിയും താടിയുമൊക്കെ അലങ്കോലപ്പെടാതെയും ശുഭ്രവസ്ത്രങ്ങള്‍ ഉടയാതെയും ശ്രവങ്ങള്‍ വീണ് മലിനപ്പെടാതെയും പത്മരാജന്‍ പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ കിടന്നു...'
മരണം എന്ന പ്രതിഭാസത്തെ അന്വേഷിക്കുന്ന 'പോസ്റ്റുമോര്‍ട്ടം ടേബിള്‍' കേവലം മെഡിക്കല്‍ കാര്യങ്ങളുടെ രേഖപ്പെടുത്തലല്ല. അനുഭവങ്ങള്‍ രേഖപ്പെടുത്തി കൊണ്ട്, ഫോറന്‍സിക് മെഡിസിന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഡോ. ഷെര്‍ലി വാസു പറഞ്ഞു തരുന്നത്. സംസ്ഥാനത്തെ ആദ്യ വനിത ഫൊറന്‍സിക് സര്‍ജനാണ് വ്യാഴാഴ്ച (സെപ്റ്റംബര്‍ 04 /2025) അന്തരിച്ച ഡോ. ഷെര്‍ലി വാസു (68). വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.
ഫൊറന്‍സിക് മേഖലയിലെ പ്രമുഖ വ്യക്തത്വമാണ് ഡോ. ഷെര്‍ലി വാസു. സൗമ്യ കൊലപാതക്കേസുള്‍പ്പെടെ നിരവധി പ്രധാന കേസുകളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായി പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു.
1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചതോടെയാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. 2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി. 2017 ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. വീണാണ് ആ ജീവിതവും അവസാനിച്ചതെന്നത് ചികിത്സ രംഗത്തിന്റെയും രോഗാവസ്ഥയുടെയും അനിശ്ചിതാവസ്ഥ ഓര്‍മ പ്പെടുത്തുന്നുണ്ട്. വ്യാപകമായി കാണപ്പെടുന്ന കുഴഞ്ഞ് വീണ് മരണാവസ്ഥയെ ക്കുറിച്ച് അവര്‍ ഇങ്ങിനെ എഴുതി - കേരളത്തിലെ പത്രങ്ങളിലൊക്കെ റിപ്പോര്‍ട്ട് വരുന്ന കുഴഞ്ഞു വീണ് മരിച്ചു എന്ന സംഭവം ശരീരത്തിലെ ഒരു തരം താള ഭ്രംശം (Romano Ward Disease) ആണെന്ന് തോന്നുന്നു എന്നാണവര്‍ 2012 ല്‍ നിരീക്ഷിച്ചത്. സോഡിയം ചാനലോപ്പതി എന്നറിയപ്പെടുന്ന ജനിതക തകരാറുകള്‍ ഇതിന് കാരണമായി അവര്‍ നിരീക്ഷിക്കുന്നു. ഇത്തരം മരണത്തിന്റെ കാരണം കണ്ടെത്തലും സങ്കീര്‍ണമാണ്. നിര്‍ഭാഗ്യ മെന്ന് പറയട്ടെ ഷെര്‍ലി വാസു മരിച്ചതും കുഴഞ്ഞു വീണു തന്നെ. വൈദ്യ രംഗത്ത് കൂടുതല്‍ ചിന്തയും പഠനവും ആവശ്യമായ വിഷയം.
Related News