കയ്റോ: ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെയും ഇസ്രായേല്‍ 'ശത്രുതാപരമായ നടപടികള്‍' അവസാനിപ്പിക്കാതെയും പശ്ചിമേഷ്യയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമല്ലെന്ന് അറബ് ലീഗ്. ഈജിപ്തും സൗദി അറേബ്യയും ചേര്‍ന്ന് സമര്‍പ്പിച്ച പ്രമേയം ലീഗ് അംഗീകരിച്ചു.
മേഖലയിലെ 'സമാധാനപരമായ സഹവര്‍ത്തിത്വത്തിന്' വലിയ തടസ്സമായി നിലനില്‍ക്കുന്നത് 'ഫലസ്തീന്‍ വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതിലുള്ള പരാജയവും, അധിനിവേശ ശക്തിയുടെ ശത്രുതാപരമായ നടപടികളും' ആണെന്ന് പ്രമേയത്തില്‍ പറയുന്നു. വിദേശകാര്യ മന്ത്രിമാരുടെ കയ്റോയിലെ യോഗത്തിലാണ് 'മേഖലയിലെ സുരക്ഷക്കും സഹകരണത്തിനുമുള്ള സംയുക്ത കാഴ്ചപ്പാട്' എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായി ഈ പ്രമേയം അംഗീകരിച്ചത്.
ഗാസയുടെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിക്ക് ചുറ്റും ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കുകയും, ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയം 'കുഴിച്ചുമൂടാന്‍' വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്.
ഇസ്രായേല്‍ അറബ് ഭൂമി കൈവശം വെക്കുകയോ, അല്ലെങ്കില്‍ 'കൂടുതല്‍ അറബ് ഭൂമി പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നിടത്തോളം' പശ്ചിമേഷ്യയില്‍ ശാശ്വതമായ സമാധാനവും സഹകരണവും സഹവര്‍ത്തിത്വവും സാധ്യമല്ലെന്ന് അറബ് കൂട്ടായ്മ അറിയിച്ചു.
നിലവില്‍ ഈജിപ്തും ജോര്‍ദാനും ഇസ്രായേലുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ, 2020-ല്‍ യുഎഇ, ബഹ്റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ യുഎസ് മുന്‍കൈയെടുത്ത അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു.
എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം ദ്വിരാഷ്ട്ര ഫോര്‍മുലയിലും, 2002-ലെ അറബ് സമാധാന പദ്ധതിയിലും അധിഷ്ഠിതമായിരിക്കണമെന്ന് പ്രമേയത്തില്‍ അറബ് ലീഗ് ഊന്നിപ്പറഞ്ഞു. 1967-ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങിയാല്‍ പൂര്‍ണ്ണമായ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തയ്യാറാണെന്നാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്.
ഒരു കക്ഷിക്ക് മാത്രം ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനോ, അതിന്റെ സുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കുന്ന ഏകപക്ഷീയമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാനോ അനുവദിക്കില്ലെന്ന്
ഈജിപ്ത് പ്രസ്താവിച്ചു.
Related News